മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖ വേണ്ടെന്ന് സമ്മേളനത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

കൊച്ചി: പൊലീസിനെതിരെ (Police) സിപിഎം സംസ്ഥാന സമ്മേളനത്തില്‍ (CPIM State Conference 2022) 
വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ഇടതുനയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ കുറിച്ച് ഒറ്റപ്പെട്ട വിമര്‍ശനം എല്ലാക്കാലത്തും ഉണ്ട്. പൊലീസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും പേടി വേണ്ടെന്നും കോടിയേരി പറഞ്ഞു. സ്ത്രീ സമത്വത്തെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖ വേണ്ടെന്ന് സമ്മേളനത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

നയരേഖ നാളെ സമ്മേളനത്തിന്‍റെ അംഗീകാരത്തിന് വയ്ക്കുമെന്നും തുടർന്ന് പ്രസിദ്ധീകരിക്കുമെന്നും കോടിയേരി പറഞ്ഞു. നയരേഖയിൽ വന്ന ചർച്ചയിൽ കാർഷിക മേഖല ശക്തമാക്കാനുള്ള നിർദ്ദേശം ഉണ്ടായി. ഉത്പന്നങ്ങൾക്ക്‌ ന്യായവില ഉറപ്പാക്കാൻ വില്‍പ്പന കേന്ദ്രം വേണം എന്ന് ചർച്ച ഉയർന്നു. പട്ടയ പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ വേഗത്തിൽ ആക്കണം എന്ന നിർദ്ദേശം ഉയർന്നു. കാർഷിക മേഖലയിൽ വന്യമൃഗ ശല്ല്യം പരിഹരിക്കാൻ സർക്കാർ നടപടികള്‍ സ്വീകരിക്കണം എന്ന് പ്രതിനിധികൾ അവശ്യപ്പെട്ടു. സില്‍വര്‍ലവൈനില്‍ സിപിഎം പിന്നോട്ടില്ലെന്നും കോടിയേരി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ നടപ്പാക്കും. പ്രക്ഷോഭം ഒരുഭാഗത്ത് നടക്കും, എന്നാല്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി വ്യക്തമാക്കി. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ച പാര്‍ട്ടി ഐക്യത്തിന്‍റെ വിളംബരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാം ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം പാര്‍ട്ടിയിലുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികള്‍ അംഗീകരിച്ചെന്നും കോടിയേരി വിശദീകരിച്ചു.

സമ്മേളനത്തിൽ വിഎസിനെ മിസ് ചെയ്യുന്നുണ്ടെന്ന് യെച്ചൂരി; നവകേരള രേഖയ്ക്ക് പിന്തുണ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ല. സ്വകാര്യ വ്യവസായ പാർക്കുകൾ അടക്കമുള്ള കാര്യത്തിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള തീരുമാനങ്ങളാണ് പാർട്ടി എടുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെ മിസ് ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. വി എസ് പ്രചോദനമാണ്. വി എസിനെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‌

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സമരം നടത്തുന്ന പാർട്ടി കേരളത്തിൽ മറിച്ചുളള നിലപാട് എടുത്തതിനെക്കുറിച്ചായിരുന്നു സിപിഎം സമ്മേളന നഗരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി നേരിട്ട പ്രധാന ചോദ്യം. സ്വകാര്യ നിക്ഷേപത്തിന് കാരണമായി കോടിയേരി ഇന്നലെ പറഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്ന കാരണമായിരുന്നെങ്കില്‍ യെച്ചുരി പറഞ്ഞത് മറ്റൊരു കാരണമായിരുന്നെന്ന് മാത്രം. സ്വകാര്യ വല്‍ക്കരണം കേന്ദ്ര നയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി അതിനെ ചെറുക്കാനാകില്ല. എന്നാല്‍ സ്വകാര്യ നിക്ഷേപം വഴി വിദ്യാഭ്യാസ രംഗത്ത് വാണിജ്യ വൽക്കരണം അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

കെ റെയില്‍, സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായി വരുന്ന സാഹചര്യത്തില്‍ ബിജെപിയെ ചെറുക്കാന്‍ ഇടതുനിര ശക്തിപ്പെടണം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാത്രമായിരിക്കും തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കി. നാറ്റോ നിലപാട് റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തുന്ന യുദ്ധം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം വേണം. ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സിപിഎം കരട് രേഖയില്‍ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുന്നതിനാണ് പ്രധാനം. ബിജെപിക്കെതിരായ മതേതര ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ക്ഷയിക്കുകയാണെന്നും ബിജെപിയും ആർഎസ്എസും കോൺഗ്രസിനെ ഒരു ഭീഷണിയായി കാണുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.