'സർക്കാരിന് സാവകാശം നൽകണം', വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി
ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു തുടങ്ങി സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
തിരുവനന്തപുരം: രണ്ടാം പിണറായി (Pinarayi Vijayan) സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ (CPM District Conference) ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതിരോധം തീര്‍ത്ത് കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. സർക്കാരിന് സാവകാശം നൽകണം. വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു തുടങ്ങി സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്നായിരുന്നു പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് പറഞ്ഞത്. ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ഗൗരവതരമായ വിമര്‍ശവും കോവളം ഏര്യ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തുന്ന വനിതാ സഖാക്കൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കിളിമാനൂർ എര്യ കമ്മിറ്റിയുടെ പരാതി. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.