ആർഎസ്എസ് വിട്ടതിലെ വൈരാഗ്യമോ? കടവൂർ ജയൻ വധക്കേസിൽ വിധി നാളെ
ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച അള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം
കൊല്ലം: കടവൂർ ജയൻ വധക്കേസിന്റെ വിധി കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പുറപ്പെടുവിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആർഎസ്എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. 2012 ഫെബ്രുവരി ഏഴിനാണ് ആറ്‍ എസ്സ് എസ്സ് പ്രവര്‍ത്തകനായിരുന്ന ജയന്‍ കൊല്ലപ്പെട്ടത്.
കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. സജീവ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ ഒൻപത് പേരും കുറ്റക്കാരാണന്നാണ് കേസിൽ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.
എന്നാൽ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച അള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വാദം കേട്ടത്. കൊവിഡ് പ്രോട്ടോകാള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് കോടതിയിൽ പ്രതികളുടെ സാന്നിധ്യമില്ലായിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് ശേഷം പ്രതികള്‍ ഒളിവില്‍ പോയത് വലിയ വിവാദമായിരുന്നു.