'പ്രതികളെ പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്' കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ വിമര്‍ശിച്ച് ജാസ്മിന്‍ ഷാ
മാതാപിതാക്കളെ വിവരങ്ങൾ എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു
![kollam kidnap case: UNA national president Jasmin Shah criticized the investigation against the child's father kollam kidnap case: UNA national president Jasmin Shah criticized the investigation against the child's father](https://static-ai.asianetnews.com/images/01hggcpj0px19gkpt12yhch8ys/jasmin-sha-una-kollam-kidnap_363x203xt.jpg)
കൊല്ലം: കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ. യുഎന്‍എക്കെതിരായ ആരോപണം നേരിടുമെന്നും സംഘടനയ്ക്ക് റിക്രൂട്ടിങ് ഏജന്‍സിയില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. പ്രതികളെ കണ്ട് പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. വിഷയത്തില്‍ കോടതി വഴി സംഘടന മുന്നോട് പോകും. മാതാപിതാക്കളെ വിവരങ്ങൾ എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.
അതേസമയം, മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും കുട്ടിയുടെ അച്ഛന്‍ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്ന് പറഞ്ഞ കുട്ടിയുടെ അച്ഛന്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. എന്നാൽ ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന