രോഗവ്യാപനം അതി തീവ്രമായ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. 

തൃശൂർ: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ പാവറട്ടി പെരുന്നാളിനും കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിനും അനുമതി നൽകിയ ഉത്തരവ് ജില്ലാ കളക്ടർ റദ്ദാക്കി. രോഗവ്യാപനം അതി തീവ്രമായ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. 

എന്നാൽ അതേ സമയം കർശന നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടർ, ഡിഎംഒ, കമ്മീഷണർ എന്നിവർക്കാണ് പൂര നടത്തിപ്പിൻ്റെ ചുമതല. പൂരപ്പറമ്പിൽ കയറുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതല്ലെങ്കിൽ വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. 

മുത്തപ്പൻ മടപ്പുരയിലേക്ക് പത്ത് ദിവസത്തേക്ക് പ്രവേശനമില്ല 

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡിലാണ് പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്. 

കൊവിഡ് രോഗികളുടെ എണ്ണം ഈ പ്രദേശത്ത് കൂടിയ സാഹചര്യത്തിലാണ് 20.4.21 മുതൽ 30.4.21 വരെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടൊപ്പം പറശ്ശിനി മടപ്പുരയ്ക്ക് സമീപത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും 30.4.21 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.