ഇരുവിഭാഗമായും സർക്കാർ ചർച്ചകൾ തുടരുകയാണ്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ തുടരുന്നത് 

കൊച്ചി: കോതമംഗലം പളളിത്തർക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുവിഭാഗമായും സർക്കാർ ചർച്ചകൾ തുടരുകയാണ്. ചർച്ചയിൽ തീരുമാനമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരണം. ഈ ഘട്ടത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ നിർബന്ധിക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. 

ചർച്ചയിൽ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സമ്മർദ്ദം ചെലത്തില്ലെന്ന് ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ട്. ബലമായി പളളി പിടിച്ചെടുക്കില്ലെന്നും കോടതി ഉത്തരവിന്റെ ബലത്തിൽ പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. ചർച്ചയിൽ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും പളളി പിടിച്ചെടുക്കാൻ കോടതി നിർദേശിച്ചാൽ നിലവിലെ ധാരണകൾ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ തുടരുന്നത്.