കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി, പട്ടയവും തണ്ടപ്പേരും റദ്ദാക്കി
ജോയ്സ് ജോർജിന്‍റേയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ഭൂമിയുടെ ഉടമസ്‌ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല.
ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടിൽ ജോയ‍്‍സ് ജോര്‍ജ്ജിന് വൻ തിരിച്ചടി. ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ജോയ്‌സ് ജോർജിന്‍റെയിം ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരുമാണ് റദ്ദാക്കിയത്. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പർ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകൾ ആണ് റദ്ദ് ചെയ്തത്.
2017 നവംബറിൽ ജോയ‍്സ് ജോര്‍ജ്ജിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കളക്ടര്‍ക്ക് പരാതി നൽകിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ വീണ്ടും റദ്ദാക്കിയത്.
തുടര്‍ന്ന് വായിക്കാം: കൊട്ടാക്കമ്പൂര്‍ ഭൂമി; പുതിയ രേഖകള്‍ കൈവശമില്ലെന്ന് ജോയ്‍സ് ജോര്‍ജ് എംപിയുടെ അഭിഭാഷകന്‍