പലപ്പോഴും സ്വന്തം നിലയിൽ അരി എത്തിച്ചു ഭക്ഷണം പാകം ചെയ്തു നൽകിയെന്നും അംഗൺവാടിയിൽ പരിശോധനക്ക് സൂപ്പര്‍വൈസർ ഇതുവരെ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്
കൊല്ലം: കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. മോശം അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്ന് അംഗൺവാടി ഹെൽപ്പറുടെ പരാതി. സംഭവത്തിൽ സൂപ്പർവൈസറോട് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസർ വിശദീകരണം തേടി.
അംഗൺവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ സൂപ്പര്‍വൈസർ വര്‍ക്കര്‍മാർക്കും ഹെൽപ്പര്‍മാര്‍ക്കും വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ മോശം അരി ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 28 നാണ് അവസാനമായി കല്ലുവാതുക്കലെ അംഗൺവാടിയിൽ അരിയെത്തിച്ചത്. കിട്ടിയത് മോശം അരിയാണെന്ന് സൂപ്പര്‍വൈസറെ അറിയിച്ചുവെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അംഗൺവാടിയിലെ ഹെൽപ്പര്‍ സജ്ന പറയുന്നു.
പലപ്പോഴും സ്വന്തം നിലയിൽ അരി എത്തിച്ചു ഭക്ഷണം പാകം ചെയ്തു നൽകിയെന്നും അംഗൺവാടിയിൽ പരിശോധനക്ക് സൂപ്പര്‍വൈസർ ഇതുവരെ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അതേ സമയം മോശം അരിയാണെന്ന് അറിയിച്ചിട്ടില്ലെന്നും തന്റെ കീഴിലുള്ള മറ്റ് അംഗൺവാടികളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഐസിഡിഎസ് സൂപ്പര്‍വൈസർ പ്രതികരിച്ചു.
