ആളെക്കൊല്ലും ഭക്ഷണം! ലൈസൻസില്ലാത്ത ഹോട്ടല്‍, പ്രവര്‍ത്തനാനുമതിക്ക് പിന്നിലെ ഉദ്യോഗസ്ഥരാര്? നഗരസഭാ അന്വേഷണം
കഴിഞ്ഞ ഡിസംബർ 29നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. തുടർന്ന് അവശയായ രശ്മി കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരിച്ചു. ഇവർക്കൊപ്പം ഭക്ഷണം കഴിഞ്ഞ ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭ അന്വേഷണം തുടരുന്നു. ലൈസൻസില്ലാത്ത ഹോട്ടലിന് ഏത് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രവർത്താനാനുമതി നൽകിയതെന്നാണ് പരിശോധിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. തുടർനടപടികൾക്കായി യുവതിയുടെ ശരീരസ്രവങ്ങളുടെ രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
കഴിഞ്ഞ ഡിസംബർ 29നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. തുടർന്ന് അവശയായ രശ്മി കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരിച്ചു. ഇവർക്കൊപ്പം ഭക്ഷണം കഴിഞ്ഞ ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് രശ്മി രാജ് മരണപ്പെട്ടതെന്നുള്ള പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു.
ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും. ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും നിർബാധം പ്രവർത്തനം തുടരുകയായിരുന്നു.
അതേസമയം, യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ വ്യാപക പരിശോധന നടന്നു. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച എട്ട് ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി.