പൊലീസിൽ നിന്നും സുരക്ഷ കിട്ടാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാ‍ർ പറഞ്ഞു. 


കോഴിക്കോട്: ജില്ലയിൽ സിപിഎം കോൺ​ഗ്രസ് പ്രവ‍ർത്തകരെ വേട്ടയാടുന്നുവെന്ന് പരാതിയുമായി കോഴിക്കോട് ഡിസിസി നേതൃത്വം. നിരവധി കോൺ​ഗ്രസ് പ്രവ‍ർത്തകർക്ക് നേരെ ഈ ദിവസങ്ങളിൽ ആക്രമണമുണ്ടായി. പൊലീസിൽ നിന്നും സുരക്ഷ കിട്ടാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാ‍ർ പറഞ്ഞു. 

ഈ ദിവസങ്ങളിൽ ജില്ലയിലെ കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായി ബോംബേറുണ്ടായി. കോൺ​ഗ്രസ് പ്രവ‍ർത്തകർ നടത്തിയ പ്രകടനങ്ങളിലും അക്രമമുണ്ടായി. തിക്കോടിയിൽ സിപിഎം പ്രവ‍ർത്തകർ നടുറോഡിൽ പരസ്യമായി കൊലവിളി മുദ്രാവാക്യവും മുഴക്കി. ഈ സംഭവത്തിൽ പയ്യോളി സ്റ്റേഷനിൽ പരാതി നൽകിയിട്ട് പോലും പൊലീസ് കേസ് എടുത്തിട്ടില്ല. 

പൊലീസിൽ യാതൊരു വിശ്വാസവും ഇപ്പോൾ ഇല്ല. പയ്യോളി സ്റ്റേഷനിൽ പരാതി നൽകാൻ പോയ കോൺ​ഗ്രസ് നേതാക്കളെ പൊലീസ് അവഹേളിച്ചു വിടുന്ന നിലയുണ്ടായി. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കി അക്രമം അവസാനിപ്പിക്കാൻ നിഷ്പക്ഷമായി പെരുമാറേണ്ട പൊലീസ് പക്ഷപാതിത്വപരമായി ആണ് പെരുമാറുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി ഹ‍ർജി സമർപ്പിക്കാനാണ് തീരുമാനമെന്ന് പ്രവീൺ കുമാർ പറഞ്ഞു. സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ സായാഹ്നധർണ്ണ നടത്തുമെന്നും അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ സഹിതം കോടതിയെ സമീപിക്കുമെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. 

അതേസമയം യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് പറഞ്ഞു ഡിവൈഎഫ്ഐ നേതാവിൻറെ കൊലവിളി പ്രസംഗം. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറർ ബി.അനൂബാണ് ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാരെ വെല്ലുവിളിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് ഏലപ്പാറയിൽ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു ഇതിനു ശേഷമായിരുന്ന അനൂബിൻറെ പ്രസംഗം. പ്രസംഗം നടത്തിയ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.