മതം പറയാന്‍ ഇവിടെ പണ്ഡിതന്‍മാരുണ്ട്. മതാചാരങ്ങള്‍ പാലിക്കാത്ത, മത വിശ്വാസിയല്ലാത്ത ഗവര്‍ണര്‍ മതനിയമങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും മജീദ്  പറഞ്ഞു. 

തിരുവനന്തപുരം: ഹിജാബ് (Hijab row) വിവാദത്തില്‍ കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് (KPA Majeed) രംഗത്ത്. ആരിഫ് മുഹമ്മദ് ഖാന്‍ (Governor Arif Muhammed khan) ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്ന് കെ പി. എ മജീദ് അഭിപ്രായപ്പെട്ടു. മതം പറയാന്‍ ഇവിടെ പണ്ഡിതന്‍മാരുണ്ട്. മതാചാരങ്ങള്‍ പാലിക്കാത്ത, മത വിശ്വാസിയല്ലാത്ത ഗവര്‍ണര്‍ മതനിയമങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു. ഫേസ്ബുക്കിലാണ് കെ പി എ മജീദിന്റെ വിമര്‍ശനം. മതേതര കേരളത്തെ വര്‍ഗീയമായി തരം തിരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. സംഘ പരിവാര്‍ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇസ്ലാമിക ശരീഅത്തിനെതിരെ നടന്ന കാമ്പയിനില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നിലപാട് എടുത്ത ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും കെ പി എ മജീദ് വ്യക്തമാക്കി.

കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതി. മത വിശ്വാസമില്ലാത്ത, മതാചാരങ്ങൾ പാലിക്കാത്ത വ്യക്തി മത നിയമങ്ങളിൽ അഭിപ്രായം പറയുകയോ ഖുർആൻ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല.

സംഘ്പരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനു മുമ്പും കേരള ഗവർണറിൽനിന്ന് ഉണ്ടായിട്ടുണ്ട്. കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് കർണാകട സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തിൽ നിലവിൽ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ മതേതര കേരളത്തെയും വർഗീയമായി തരംതിരിക്കാനാണ് കേരള ഗവർണർ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ ഒരു ഗവർണറും രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെട്ടിട്ടില്ല. എന്നാൽ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ്‌ ഖാൻ പതിവാക്കിയിരിക്കുകയാണ്. സംഘ്പരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പില്ലെന്ന് അദ്ദേഹം ഓർക്കുന്നത് നല്ലതാണ്. ഇസ്ലാമിക ശരീഅത്തിനെതിരായ കാമ്പയിനിൽ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവർത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയിൽ ഇരുന്ന് കൊണ്ട് മതത്തെയും മതനിയമങ്ങളെയും വിമർശിക്കുന്ന നിലപാട് ഗവർണർ അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്.