മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് (Pink Police) അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വവിരുദ്ധമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന് (K P C C President)‍. ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണം എന്ന് പിണറായി സര്‍ക്കാരിനോട് (Pinarayi Government) ആവശ്യപ്പെടുന്നുവെന്നും ആ കുഞ്ഞിന് നിയമപോരാട്ടത്തില്‍ നീതി ലഭിക്കുംവരെ കെ പി സി സി അവരോടൊപ്പമുണ്ടാകുമെന്നും സുധാകരന്‍ (K Sudhakaran) വ്യക്തമാക്കി. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണോ പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സുധാകരന്‍റെ പ്രസ്താവന

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സ്വാഭാവിക നീതിയുടെ നഗ്‌നമായ ലംഘനവുമാണെന്നും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി പറഞ്ഞു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ അന്യായമായി ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുന്നതിനോളം വലിയ ഭീരുത്വവും ഉത്തരവാദിത്വമില്ലായ്മയും നിസ്സംഗതയും വേറെയില്ല. അങ്ങനെ ഏറ്റെടുക്കാന്‍ തുടങ്ങിയാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് നടത്തിയ നര നായാട്ടുകള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന പിണറായി വിജയന്‍റെ ഭയമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.

ഇത് സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു നടപടിയാണ് എന്നു കരുതാന്‍ വയ്യ. ഈ അപ്പീലിന് പിറകിലെ രാഷ്ട്രീയം കൂടി കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ആര്‍ക്കു വേണ്ടിയാണു നിലകൊള്ളുന്നത് എന്ന കാര്യം അത്ഭുതകരം മാത്രമല്ല അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതുമാണ്. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണം എന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആ കുഞ്ഞിന് നിയമപോരാട്ടത്തില്‍ നീതി ലഭിക്കുംവരെ കെ പി സി സി അവരോടൊപ്പമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.