പത്തനംതിട്ട പുല്ലാട് സ്വദേശിയുടെ പറമ്പിൽ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ റബ്ബർ മരങ്ങൾ വെട്ടിനിരത്തിയതായി പരാതി. ദുരന്തനിവാരണ ഉത്തരവ് മറയാക്കി വ്യാപകമായി മരംമുറിക്കുന്നതായും, പരാതികൾ ഉണ്ടായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പത്തനംതിട്ട : കെഎസ്ഇബിക്ക് എതിരെ വീണ്ടും വെട്ടിനിരത്തൽ പരാതി. പത്തനംതിട്ട പുല്ലാട് സ്വദേശിയുടെ പറമ്പിലെ റബ്ബർ അടക്കം മരങ്ങൾ ഒരു മുന്നറിയിപ്പും നൽകാതെ മുറിച്ചുകളഞ്ഞു. ആക്ഷേപം ശക്തമായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അനങ്ങുന്നില്ലെന്നാണ് പരാതി.
ദുരന്തനിവാരണ ഉത്തരവ് മറയാക്കിയുള്ള വെട്ടിനിരത്തൽ വ്യാപകമാണ്. തിരുവല്ല, മല്ലപ്പള്ളി മേഖലയ്ക്ക് പിന്നാലെ കുമ്പനാട് പുല്ലാട് ഭാഗത്തും നോട്ടീസ് നൽകാതെ റബ്ബറും മഹാഗണിയും ഉൾപ്പെടെ വെട്ടികളഞ്ഞു. തോമസ് മാത്യുവിന്‍റെ പറമ്പിലെ ടാപ്പിംഗ് നടന്നുകൊണ്ടിരുന്ന 14 റബ്ബർ മരങ്ങളാണ് മൂടോടെ വെട്ടിയത്. കെഎസ്ഇബി ചുമതലപ്പെടുത്തിയവർ വെട്ടിരത്തൽ കഴിഞ്ഞ് സ്ഥലംവിട്ടാൽ തൊട്ടുപിന്നാലെ തടിക്കച്ചവടക്കാരെത്തും. ഇതു തന്നെയാണ് മരംമുറി നടന്ന മറ്റിടങ്ങളിലും കണ്ടതെന്ന് പരാതിക്കാരനായ തോമസ് മാത്യു പറയുന്നു,
നോട്ടീസ് നൽകി അപകടം ബോധ്യപ്പെടുത്താതെ ഒരു പറമ്പിലെയും മരങ്ങൾ മുറിക്കരുതെന്ന് കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വ്യാപക മരംമുറിക്ക് പിന്നിൽ അഴിമതി ആരോപണവും ശക്തമായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് ഒരന്വേഷണവും നടത്തുന്നില്ല. പരാതിക്കാരെ നേരിൽ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് കെ എസ് ഇ ബിയിലെ കീഴുദ്യോഗസ്ഥരെന്നും പരാതിക്കാരൻ പറയുന്നു.

