മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.

കൊച്ചി: കോതമംഗലത്ത് ‘പറക്കുംതളിക’മോ‍ഡൽ കല്യാണ ഓട്ടം. കെഎസ്ആർടിസി ബസാണ് ദിലീപ് ഹിറ്റ് ചിത്രമായ 'പറക്കും തളിക'യിലെ 'താമരാക്ഷൻ പിള്ള' ബസിനെ അനുസ്മരിപ്പിക്കും വിധം 'അലങ്കരിച്ച്' ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് 'അലങ്കരിച്ചിരുന്നത്'. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷൻ പിളള' എന്ന് എഴുതിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്‍റീന പതാകകളും ബസിന് മുന്നിൽ കെട്ടി. 

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. കെഎസ്ആർടിസി ബസിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.