തിരുവനന്തപുരം - മംഗലാപുരം സ്കാനിയ ബസ്സില്‍ വാഹനം ഓടിച്ചത് ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവറല്ല. വഴി മധ്യേയുള്ള ആഭ്യന്തര വിജിലൻസ് പരിശോധനയ്ക്കിടെയാണ് സംഭവം കണ്ടെത്തിയത്.
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം നടത്തിയ ഡ്രൈവറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം -മംഗലാപുരം സ്കാനിയ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നയാൾക്ക് പകരം ഡ്യൂട്ടി കഴിഞ്ഞ മറ്റൊരു ജീവനക്കാരനാണ് ബസ് ഓടിച്ചിരുന്നത്.
വഴി മധ്യേയുള്ള പരിശോധനയ്ക്കിടെ ആഭ്യന്തര വിജിലൻസാണ് ആൾമാറാട്ടം പിടികൂടിയത്. ഡ്യൂട്ടിക്ക് നിയോഗിച്ച വിജീഷ് എന്ന ഡ്രൈവർ മദ്യപിച്ചത് കാരണമാണ് പകരം ഡ്യൂട്ടി കഴിഞ്ഞ സന്ദീപ് എന്ന ഡ്രൈവർ ബസ്സോടിച്ചതെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
വീഴ്ച വരുത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ സിഎംഡി നിർദേശം നൽകി. കെഎസ്ആർടിസി വിജിലന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.
