കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; മുന്നൂറോളം സർവീസുകൾ മുടങ്ങി
- താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനാൽ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം
- ഇന്ന് രാവിലെ മുടങ്ങിയത് 307 സർവീസുകൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുളള പ്രതിസന്ധിക്ക് പൂർണ്ണമായി പരിഹാരമായില്ല. മുന്നൂറ്റി ഏഴ് സർവീസുകളാണ് ഇന്ന് രാവിലെ മുടങ്ങിയത്. ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിച്ച് പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി ശ്രമിച്ചുവെങ്കിലും ശ്രമം പൂർണ്ണതോതിൽ ഫലപ്രദമായില്ല.
ഇന്ന് പല ഡിപ്പോകളിലും ആവശ്യമുള്ള ഡ്രൈവർമാർ ജോലിക്കെത്തിയില്ല. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഡ്രൈവർമാർ വേണ്ടത്ര താൽപര്യം കാണിക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. ഡിപ്പോകളിൽ ശരാശരി അഞ്ച് മുതൽ പത്ത് വരെയുള്ള സർവീസുകൾ മുടങ്ങി. തെക്കൻമേഖലയിൽ 153 സർവീസും മധ്യമേഖലയിൽ 120 സർവീസും വടക്കൻ മേഖലയിൽ 34 സർവീസുമാണ് ഇതുവരെ മുടങ്ങിയത്.
Read More: കെഎസ്ആർടിസി സർവീസുകൾ ഇന്നും മുടങ്ങാൻ സാധ്യത, ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിക്കും
ബസ് സർവീസുകൾ മുടങ്ങിയതുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസം കെഎസ്ആർടിസിക്ക് മൂന്ന് കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ആർടിസിയിൽ ശമ്പള വിതരണവും മുടങ്ങിക്കിടക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ബിഎംഎസിന്റെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി.
ഇന്നലെ എഴുന്നൂറോളം സർവീസുകൾ മുടങ്ങിയതായാണ് അധികൃതർ പറഞ്ഞത്. എന്നാൽ ആയിരത്തി ഇരുന്നൂറിലേറെ സർവീസുകൾ മുടങ്ങിയതായാണ് അനൗദ്യോഗിക കണക്ക്. അതിന് മുൻമ്പുള്ള ദിവസം അഞ്ഞൂറിലേറെ സർവീസുകൾ സംസ്ഥാനമാകെ മുടങ്ങിയിരുന്നു.