തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസാണ് കഴിഞ്ഞ നാലിന് ചെങ്ങന്നൂർ മുളക്കുഴയിൽ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർ തൽക്ഷണം മരിച്ചു.

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി (KSRTC) സ്വിഫ്റ്റ് ബസും (Swift Bus) കാറും കൂട്ടിയിടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ (Accident) ദൃശ്യങ്ങള്‍ പുറത്ത്. സ്വിഫ്റ്റ് ബസിന്‌ടെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയില്‍ നിന്നുമുള്ള ദൃശ്യമാണ് (Visuals) പുറത്തുവന്നത്. തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസാണ് കഴിഞ്ഞ നാലിന് ചെങ്ങന്നൂർ മുളക്കുഴയിൽ അപകടത്തില്‍പ്പെട്ടത്.

ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാര്‍ വന്നിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർ തൽക്ഷണം മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്, ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരഭമായ കെ സ്വിഫ്റ്റ് ബസ്.

കെഎസ്ആ‍ര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വരുമാനം

വിവാദങ്ങള്‍ക്കിടയിലും കെ സ്വിഫ്റ്റ് (Best Collection For KSRTC Swift) മികച്ച വരുമാനവുമായ് കുതിക്കുന്നു. 30 ബസുകള്‍ മാത്രമാണ് സര്‍വ്വീസ് തുടങ്ങിയതെങ്കിലും ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. പുതിയ ബസ്സുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി.

ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍. പുത്തന്‍ ബസ്സുകള്‍ക്ക് പലതിനും ഇതിൽ കേടുപാടുകൾ പറ്റി. പരിചയക്കുറവുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്‍റെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച് 30 ബസ്സുകളാണ് ഇതുവരെ സര്‍വീസിനിറങ്ങിയത്.

കഴിഞ്ഞ മാസം പതിനൊന്നിനാരംഭിച്ച കെ സ്വിഫ്റ്റ് 10 ദിവസം പിന്നിടുമ്പോള്‍ 61 ലക്ഷം രൂപ വരുമാനമാണ് നേടിയത്. പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത്. എട്ട് എസി സ്ളീപ്പര്‍ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപ. പെര്‍മിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടന്‍ സര്‍വ്വീസിനിറക്കും. ഇതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടന്‍ കെ സ്വിഫ്റ്റിന്‍റെ ഭാഗമാകും.