കോഴിക്കോട് പ്രവേശനോത്സവത്തിനിടെ കെഎസ്‍യു പ്രതിഷേധം: തടഞ്ഞ് അധ്യാപകർ
പത്തോളം കെഎസ്‍യു പ്രവർത്തകരാണ് മന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് കൊടികളുമായി എത്തിയത്
കോഴിക്കോട്: കോഴിക്കോട് പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയിൽ പ്രതിഷേധവുമായി കെഎസ്‍യു പ്രവർത്തകർ. ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് പുനരാലോചിക്കുകയെന്നതടക്കമുള്ള വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന അധ്യാപകർ സമരക്കാരെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
മന്ത്രി ടിപി രാമകൃഷ്ണൻ സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് പത്തോളം കെഎസ്‍യു പ്രവർത്തകരാണ് കൊടികളുമായി എത്തിയത്. മന്ത്രി അൽപ്പ സമയം പ്രസംഗം നിർത്തി. തുടർന്ന് പ്രവർത്തകരെ ഉപദ്രവിക്കരുത് പ്രതിഷേധിച്ച് അവർ തിരിച്ച് പോകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന് കെഎസ്‍യു നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും സംഘർഷമുണ്ടായതിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതിക്കൊടുത്ത അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഡിഡിഇയുടെത് വ്യാജ ഡോക്ടറേറ്റ് ഇതിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ജില്ലാ തല പ്രവേശനോത്സവം നടക്കുന്ന നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്രതിഷേധമുണ്ടായത്.
സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സമരക്കാരോട് പിന്തിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തിനിടയിൽ ഒരു അധ്യാപികയ്ക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി