'ജനതയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കൊടുക്കണം'; അല്ലെങ്കിൽ അവർക്കിടയിൽ ഹമാസുകൾ ജനിക്കുമെന്ന് ജലീൽ
ഫേസ്ബുക്ക് കമന്റ് ബോക്‌സിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.

മലപ്പുറം: ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഹമാസുകള്‍ ജനിക്കും, അത് സ്വാഭാവികമാണെന്ന് കെടി ജലീല്‍. അത്തരക്കാര്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ നിസഹായരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭരണകൂട-സാമ്രാജ്യത്വ-ഇസ്രായേലുകള്‍ നടത്തുന്ന കൊടും ഭീകരത അവസാനിപ്പിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കമന്റ് ബോക്‌സിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാന്‍ഡര്‍ അലി ഖാദിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതന്‍ മിലിട്ടറി കമാന്‍ഡര്‍ അബു മുറാദിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഗാസ നഗരത്തിലെ വ്യോമാക്രമണത്തില്‍ ആണ് ഹമാസിന്റെ ഉന്നതര്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് അബു മുറാദെന്ന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പലസ്തീന് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കുമെന്ന് യുഎഇ
ദുബായ്: പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റിവ് വഴിയാണ് സഹായം നല്‍കുക. കംപാഷന്‍ ഫോര്‍ ഗാസ എന്ന പേരില്‍ വിപുലമായ ദുരിതാശ്വാസ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാമ്പയിന്‍ നടത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പൊതുജനങ്ങള്‍ക്കും, സ്വകാര്യ മേഖലയ്ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
'പലസ്തീനിലെ ജനങ്ങളെ മൃഗങ്ങളായാണ് ഇസ്രയേൽ കാണുന്നത്': സിപിഎം പിബി അംഗം നിലോത്പൽ ബസു