Asianet News MalayalamAsianet News Malayalam

ജലീൽ മതനേതാക്കളോട് സഹായം തേടുന്നു, അന്വേഷണത്തെ മുഖ്യമന്ത്രിക്കും ഭയമെന്ന് പികെ ഫിറോസ്

മന്ത്രി മത നേതാക്കളെ ഫോണിൽ വിളിച്ച് സഹായമഭ്യർത്ഥിക്കുന്നു. വിശുദ്ധ ഖുർ ആനെ പരിചയാക്കി രക്ഷപ്പെടാനാണ് ശ്രമം. ആ കെണിയിൽ മതവിശ്വാസികൾ വീഴരുത്

KT Jaleel seeks help from religious leaders says Pk Firoz
Author
Kozhikode, First Published Sep 14, 2020, 4:46 PM IST

കോഴിക്കോട്: ഖുർ ആന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെടി ജലീൽ മതനേതാക്കളോട് സഹായം തേടുന്നുവെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. മന്ത്രി തെളിവ് നശിപ്പിക്കുന്നു, അന്വേഷണം മുഖ്യമന്ത്രിയിലേക്കും സിപിഎമ്മിലേക്കും എത്തുന്നുവെന്നും ഫിറോസ് ആരോപിച്ചു.

മന്ത്രി അധികാരത്തിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. ഓഗസ്റ്റ് 6 ന് പറഞ്ഞത് യുഎഇ കോൺസുലേറ്റിൽ നിന്ന അയച്ച ഖുർ ആൻ എടപ്പാളിലും ആലത്തിരിലും ഉണ്ടെന്നാണ്. എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തപ്പോൾ അയച്ച സാധനവും കിട്ടിയ സാധനവും തമ്മിൽ 20 കിലോയുടെ വ്യത്യാസമുണ്ട്. 24 എണ്ണം ജീവനക്കാർ എടുത്തെന്ന് പറയുന്നു. ഇത് കാണാതായ 20 കിലോ എന്നത് മറച്ച് പിടിക്കാൻ വേണ്ടിയാണ്. ഖുർ ആൻ എടുത്തെന്ന് പറയാൻ ജീവനക്കാരെ നിർബന്ധിക്കുകയാണ് മന്ത്രി. സി ആപ്റ്റിലെ പല ജീവനക്കാരെയും മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തലേ ദിവസം സ്ഥലം മാറ്റിയത് തെളിവ് നശിപ്പിക്കാനാണ്.  പല ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി. ചിലർക്ക് നല്ല വാഗ്ദാനങ്ങൾ നൽകി. 

മന്ത്രി മത നേതാക്കളെ ഫോണിൽ വിളിച്ച് സഹായമഭ്യർത്ഥിക്കുന്നു. വിശുദ്ധ ഖുർ ആനെ പരിചയാക്കി രക്ഷപ്പെടാനാണ് ശ്രമം. ആ കെണിയിൽ മതവിശ്വാസികൾ വീഴരുത്. കാന്തപുരം ജലീലിനെ ന്യായീകരിച്ചത് അന്വേഷിക്കണം. സ്വർണക്കടത്ത് ന്യായീകരിക്കാൻ മത നേതാക്കൾക്ക് എങ്ങനെ കഴിയും? ആരെങ്കിലും ന്യായീകരിക്കുന്നുണ്ടെങ്കിൽ അവരുടെ ഇടപാടും സംശയിക്കണം. ആവശ്യമുള്ളപ്പോൾ സിപിഎം വർഗ്ഗീയ കാർഡ് ഉയർത്തുന്നു. ജലീലിന് ഇപ്പോൾ കിട്ടുന്നത് ഖുർ ആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിലുള്ള ശിക്ഷയാണ്. സംഭവം വർഗീയവത്കരിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. മതവിശ്വാസികളുടെ വികാരത്തെ പരിചയാക്കി രക്ഷപ്പെടാനാണ് ശ്രമം. ഖുർ ആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ജലീലാണ്. അത് മത നേതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജലീൽ മന്ത്രിസ്ഥാനത്ത് തുടരും തോറും കേസ് അട്ടിമറിക്കുന്നതിന്റരെ വ്യാപ്തി കൂടും. സി ആപ്റ്റ് എംഡിയുമായി ഇന്ന് രാവിലെ മന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തി. എന്താണ് സംഭവിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. പാർട്ടിയും മന്ത്രിസഭയും തമ്മിലുള്ള കൂട്ടുകച്ചവടമാണോ ഇത്? സത്യം തുറന്ന് പറഞ്ഞ് മാപ്പ് സാക്ഷിയാകാൻ ജലീൽ തയ്യാറാകണം. ജലീലിനെ തടയുന്നതുൾപ്പെടെ സമരം ശക്തമാക്കും. ജലീൽ എഴുതിക്കൊടുത്ത ചോദ്യത്തിനാണ് ഒരു മാധ്യമ പ്രവർത്തകയ്ക്ക് മാത്രം ഉത്തരം കൊടുത്തത്. യുഎഇയിൽ അച്ചടിച്ച ഖുർ ആൻ ആണോ, പുറത്ത് നിന്ന് പകരം വച്ചതാണോ എന്നതടക്കം അന്വേഷിക്കണം. മാധ്യമങ്ങളുടെ പൊള്ളത്തരമല്ല, ജലീലിന്റെ പൊള്ളത്തരമാണ് പുറത്ത് വരുന്നത്.

അന്വേഷണത്തെ മുഖ്യമന്ത്രിയും ഭയക്കുന്നു. എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് മന്ത്രിയെ പുറത്താക്കിയാൽ, നാളെ തന്നെ ചോദ്യം ചെയ്താൽ എന്ത് ചെയ്യുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ജലീൽ മുഖ്യമന്ത്രിയെ പുകഴ്ത്താൻ മാത്രം നിയമിക്കപ്പെട്ടയാളാണ്. സ്വർണ്ണ കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലേക്കും സിപിഎമ്മിലേക്കുമെത്തുന്നു. ജയരാജന്റെ മകനെതിരെയും ബിനീഷിനെതിരെയും തെളിവുകൾ വരുമ്പോഴാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് നിരന്തരം അസുഖമുണ്ടാവുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. തൃശ്ശൂർ മെഡിക്കൽ കോളജിൽ നിന്ന് പ്രതികളെ ജയിലിലേക്ക് മാറ്റണം. മന്ത്രി എസി മൊയ്തീൻ ഈ ആശുപത്രി സന്ദർശിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം. ആശുപത്രി ജീവനക്കാരുടെ ഫോണിൽ നിന്ന് ആരെയൊക്കെ വിളിച്ചെന്ന് അന്വേഷിക്കണം. പ്രതിഷേധങ്ങളെ ചോരയിൽ മുക്കാനാണ് സർക്കാർ ശ്രമം. ആയുധം കൊണ്ട് സമരത്തെ പിന്തിരിപ്പിക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios