കെടിയു രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും പുനർ നിയമനം നടപ്പാക്കാനാവില്ലെന്ന് വിസി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു

തിരുവനന്തപുരം: കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി. സാങ്കേതിക സർവ്വകലാശാല രജിസ്ട്രാർ ഡോ എ പ്രവീണിനും, പരീക്ഷാ കൺട്രോളർ ഡോ അനന്ത രശ്മിക്കും പുനർ നിയമം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം വൈസ് ചാൻസലർ കെ ശിവ പ്രസാദ് അംഗീകരിച്ചില്ല. സർക്കാർ നിർദ്ദേശം നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്ന് വിസി ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.

പരീക്ഷാ കൺട്രോളറുടെ കാലാവധി ജനുവരി 24 നും രജിസ്ട്രാറുടേത് ഇന്നും അവസാനിച്ചു. കഴിഞ്ഞ 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് പരീക്ഷ കൺട്രോളർക്കും രജിസ്ട്രാർക്കും പുനർ നിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾ വിസി റദ്ദാക്കിയിരുന്നു. വിസിയുടെ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സിൻഡിക്കേറ്റ് അംഗങ്ങൾ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.