ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
കൊല്ലം: ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലര്‍ നിയമനം റദ്ദാക്കി. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. അതേസമയം, വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ഡോ. രാജശ്രീ പറഞ്ഞു.
കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്. സാങ്കേതിക സർവകലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
യു ജി സി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറണം. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നീരീക്ഷണം. 2013 ലെ യു ജി സി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്നായയിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഇതിന് യു ജി സിയുടെ അംഗീകാരം ലഭിച്ചതാണെന്നും രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
രാജശ്രീയ്ക്കായി അഭിഭാഷകന്‍ പി വി ദിനേശാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും, ചാൻസിലറായ ഗവണർക്കുവേണ്ടി അഭിഭാഷകരായ സി കെ ശശി, അബ്ദുള്ള നസീഫ് എന്നിവരും ഹാജരായി. ഹർജിക്കാരനായ ശ്രീജിത്തിന് വേണ്ടി അഭിഭാഷകരായ ഡോ. അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ്, ആലിം അന്‍വര്‍ എന്നിവർ വാദിച്ചു.
Also Read :അബ്ദുൽ കലാം സർവകലാശാലയിലെ വിസി വിവാദം; രാജശ്രീയുടെ നിയമനത്തിനെതിരെ സുപ്രീം കോടതി, 'ചട്ടപ്രകാരമല്ല'
അതേസമയം, സാങ്കേതിക സർവകലാശാല നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് വി ഡി സതീശൻ പ്രതികരിച്ചു. സർവകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങൾ ലംഘിച്ചാണ്. കണ്ണൂർ വിസി പുനർ നിയമനവും ഇതേ രീതിയിലാണെന്നും സതീശൻ ആരോപിച്ചു. അധ്യാപക നിയമനങ്ങളിൽ വിസിമാരെ സർക്കാർ പാവകളാക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസം തകർക്കുന്ന സമീപനമാണ് സർക്കാരിൻ്റേതെന്നും സതീശൻ കുറ്റപ്പെടുത്തി.
