തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് കുണ്ടന്നൂർ– തേവര പാലം തുറന്നത്. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.
കൊച്ചി: അറ്റകുറ്റപ്പണി പൂർത്തിയാക്കി കുണ്ടന്നൂർ– തേവര പാലം തുറന്നു. 1.75 കിലോ മീറ്ററിൽ ടാറിങ് നടത്തിയത് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് 20 ദിവസത്തിന് ശേഷം പാലം തുറന്നത്. തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് പാലം അടച്ചത്. പല വട്ടം ടാറിങ് നടത്തിയിട്ടും കുണ്ടും കുഴിയും മാറാത്തത് ശക്തമായപ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ ഇക്കുറി കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ് ആണ് നടത്തിയത്. ഇതോടൊപ്പം അടച്ച അലക്സാണ്ടർ പറന്പിത്തറ പാലം ടാറിങ് പൂർത്തിയാക്കി കഴിഞ്ഞ മാസം 25ന് തുറന്നിരുന്നു. കുണ്ടന്നൂർ– തേവര പാലം ഒരുമാസം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു പദ്ധതി. എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ പണി തീർക്കുകയായിരുന്നു.
ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എൻ എച്ച് എ ഐ വിഭാഗത്തിന്റെ ചുമതലയിലാണ് പാലം.
