എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ശശികുമാറിന് ജാമ്യത്തിലിറങ്ങാൻ വഴിയൊരുങ്ങിയത്.
മലപ്പുറം: പോക്സോ കേസിൽ ജാമ്യം ലഭിച്ച മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാർ (KV Sasikumar released from prison) ജയിൽ മോചിതനായി. പൂർവ വിദ്യാർഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടു പോക്സോ കേസുകളിൽ മഞ്ചേരി കോടതിയാണ് ശശികുമാറിന് ജാമ്യം നൽകിയത്. ഇതു കൂടാതെ മറ്റു നാലു കേസുകളിൽ കൂടി പെരിന്തൽമണ്ണ കോടതി ജാമ്യം നൽകി.
പോക്സോ നിയമം വരുന്നതിനു മുമ്പുണ്ടായ നാലു പരാതികളിൽ ഐപിസി 354 വകുപ്പായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ശശികുമാറിന് ജാമ്യത്തിലിറങ്ങാൻ വഴിയൊരുങ്ങിയത്. നിരവധി പൂർവ വിദ്യാർത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മുപ്പത് വർഷത്തോളം അധ്യാപനായിരുന്ന ശശികുമാർ സിപിഎമ്മിൻ്റെ പ്രാദേശിക നേതാവും മൂന്ന് തവണ നഗരസഭ കൗൺസിലറും ആയിരുന്നു.
അതേസമയം ശശികുമാർ പ്രതിയായ പീഡന കേസുകളുടെ അന്വേഷണത്തിൽ ആശങ്കയുമായി പൂർവവിദ്യാർത്ഥിനി കൂട്ടായ്മ രംഗത്തെത്തി. പോക്സോ കുറ്റം മറച്ചു വച്ചെന്ന പാരതിയിൽ ശശികുമാർ ജോലി ചെയ്ത സ്കൂളിനെതിരെ തെളിവുകൾ നൽകിയിട്ടും അതൊന്നും പൊലീസ് അന്വേഷണ പരിധിയിൽ കൊണ്ടു വന്നില്ലെന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആരോപിക്കുന്നു. ശശികുമാർ വിദ്യാർത്ഥികൾക്കെതിരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെ പരാതി മറച്ചു വയ്ക്കാൻ സ്കൂൾ അധികൃതർ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പൂർവ്വ വിദ്യാർത്ഥികൾ മാസ് പെറ്റീഷൻ സമർപ്പിച്ചെങ്കിലും ഇതിൽ ഇതുവരെ അന്വേഷണം നടന്നില്ലെന്നാണ് പൂർവ്വ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
അധ്യാപകൻ കെവി ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019 തിലും രക്ഷിതാക്കളിൽ ഒരാൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചില്ല. തെളിവുകൾ കൈമാറിയിട്ടും പൊലീസ് ഇതുവരെ ഇക്കാര്യം അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ലെന്നും പോക്സോ കുറ്റം മറച്ചു വച്ചതിനു സ്കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാർ പറയുന്നു.
ഇതു വരെയുള്ള അന്വേഷണം രണ്ടു പോക്സോ പരാതിയിൽ മാത്രം ഒതുങ്ങിപ്പോയെന്നും മുപ്പത് വർഷക്കാലയളവിലെ പീഡനത്തെക്കുറിച്ച് പറയുന്ന പൂർവ വിദ്യാർത്ഥിനികളുടെ മാസ് പെറ്റിഷനിൽ ഒരു എഫ്ഐആര് പോലും ഇതുവരെ ഇട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. തെളിവുകൾ കൈമാറിയിട്ടും ഇതിന് എന്താണ് തടസമെന്നാണ് ചോദ്യം.സ്വാധീനവും മറ്റും കാരണം കേസ് ആട്ടിമറിക്കപ്പെടുമെന്ന ആശങ്കയും വിദ്യാർത്ഥി കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നു..
രണ്ടു പോക്സോ കേസുകളിലും പോക്സോ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിലും ശശികുമാറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.പരാതികളിലെ ഉള്ളടക്കത്തിലെ ചില സംശയങ്ങൾ ആണ് കോടതി വിധി അനുകൂലമാവാൻ കാരണമായതെന്ന് പ്രതിഭാഗം നൽകുന്ന വിശദീകരണം. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
