ഉത്തരേന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളാണ് കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് നല്‍കി വരുന്നത്. പകരം, കേരള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലി: സംസ്ഥാനത്തെ വന്ദേ ഭാരത് ട്രെയിനുകളില്‍ കേരളത്തിന്റെ ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കെവി തോമസിന്റെ കത്ത്. ഉത്തരേന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളാണ് കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് നല്‍കി വരുന്നത്. കേരളത്തിന്റെ വിഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ പോലും ആകര്‍ഷിക്കുന്ന സന്ദര്‍ഭത്തില്‍, കേരള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നാണ്, സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായ കെവി തോമസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേക സംവിധാനം ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി കെവി തോമസ് അറിയിച്ചു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ സ്റ്റോപ്പുള്ളു. ഇറങ്ങാനും കയറാനും ഒരേ വാതില്‍ തന്നെ ഉപയോഗിക്കുന്നതു കൊണ്ട് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ടെന്നും കെവി തോമസ് ചൂണ്ടിക്കാണിച്ചു. 

വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഭക്ഷണപ്പൊതിയില്‍ ചത്ത പാറ്റയെ കണ്ടെത്തിയെന്ന പരാതിയാണ് ഏറ്റവും ഒടുവിലായി ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അശ്വിനി വൈഷ്ണവ്, ജബല്‍പൂര്‍ ജിആര്‍എം, സെട്രന്‍ല്‍ റെയില്‍വെ റെയില്‍ മന്ത്രാലയം, ഐആര്‍സിടിസി എന്നിവരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു യാത്രക്കാരന്റെ എക്‌സിലെ പോസ്റ്റ്. ഇത് വൈറലായതോടെ ക്ഷമാപണവുമായി ഐആര്‍സിടിസി രംഗത്തെത്തിയിരുന്നു. ദുരനുഭവത്തിന് ക്ഷമ ചോദിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ബന്ധപ്പെട്ട സേവന ദാതാവിന് കനത്ത പിഴ ചുമത്തുകയും ചെയ്തു. മാത്രമല്ല, നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന മറുപടിയാണ് ഐആര്‍സിടിസി നല്‍കിയത്. പരാതികൾക്ക് സ്ഥിരം നൽക്കുന്ന മറുപടിയാണ് ഇതെന്നും കൂടുതലായി എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ഇതിന് സോഷ്യൽമീഡിയയിലെ മറുപടി. 

'മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു, ചതി തിരിച്ചറിയണമായിരുന്നു'; വിമർശനവുമായി ജലീൽ

YouTube video player