തനിക്കെതിരായ രാജ്യാദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐയിഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് ലക്ഷദ്വീപ് പൊലീസിൻറെ മറുപടി.
ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് പൊലീസ്. രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ചില വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നാണ് ഹൈക്കോടതിയെ ലക്ഷദ്വീപ് പൊലീസ് അറിയിച്ചത്. തനിക്കെതിരായ രാജ്യാദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐയിഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് ലക്ഷദ്വീപ് പൊലീസിൻറെ മറുപടി.
കേസ് എടുത്തതിന് പിന്നാലെയുളള അയിഷയുടെ നടപടി ദുരൂഹമാണ്. ഈ വാട്സ് ആപ് ചാറ്റുൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.യുവതിയുടെ സാന്പത്തിക ഇടപാടുകൾ സുതാര്യമല്ല. പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഇതേവരെ കൈമാറിയിട്ടില്ല. അന്വേഷണ സംഘതിന് എതിരെയും ഐയിഷ മോശം പ്രചരണം നടത്തുകയാണെന്നും പൊലീസ് പറയുന്നു.
ബയോ വെപ്പൺ പരാമർശം ഉണ്ടായ സമയത്ത് ചാനൽ ചർച്ചയ്ക്കിടെ ആയിഷ മൊബൈലിൽ മോറ്റൊരാളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അതിനാൽ എഫ് ഐ ആർ റദ്ദാക്കരുതെന്നും അന്വേഷണം തുടരാൻ അനുവദിക്കണമെന്നുമാണ് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി വെളളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
