അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചതിന്  പോലീസ് തനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ  ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹീം ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് പറഞത്.

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് ഭീഷണിയെന്ന അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്. 

ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സി.ഐ അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അഭിഭാഷകക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നും സിഐ അക്ബർ വിശദീകരിച്ചു. 

അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചതിന് പൊലീസ് തനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹീം ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് പറഞത്. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു. 

ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്‍റെ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ഫസീല വെളിപ്പെടുത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona