മതത്തിന്‍റെ പേരിൽ പൗരത്വബിൽ ജനങ്ങളെ വിഭജിക്കുന്നുവെന്ന് ലത്തീൻ സഭ
ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു.
കൊച്ചി:മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ലത്തീൻ സഭയുടെ ഇടയലേഖനം. ഇടയലേഖനം ലത്തീൻ സഭയുടെ 12 രൂപതകളിലെ പള്ളികളിൽ വായിച്ചു. പൗരത്വ ഭേദഗതിബിൽ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്പത്തിന് വിരുദ്ധമണ്ണെന്നുമാണ് ഇടയലേഖനം കുറ്റപ്പെടുത്തുന്നത്.
ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. അതിനാൽ ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണെന്നും ഇടയ ലേഖനം പറയുന്നു. പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരായതിനാൽ ഇത് പിൻ വലിക്കണം.
പൗരത്വ രജിസ്റ്റർ ആദിവാസി ദളിത് വിഭാഗങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഈ നിയമങ്ങൾക്കെതിരെയുള്ള സമരങ്ങളെ ചില സംസ്ഥാനങ്ങളിൽ ഭരണാധികാരികൾ ക്രൂരമായി അടിച്ചമർത്തുന്നു. ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നിയമസഭകളിൽ നിന്നും ലോക്സഭകളിൽ നിന്നും ഒഴിവാക്കിയത് ക്രൈസ്തവരോടുള്ള മതപരമായ വിവേചനവും അനീതിയുമാണെന്നും ഇടയലേഖനത്തിൽ പറയുന്നു