തിരുവനന്തപുരത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി നിയമവിദ്യാർത്ഥിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശിയായ ജിനേഷ് ജയനിൽ നിന്ന് 4.575 ഗ്രാം എംഡിഎംഎയും ലഹരി കടത്താനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശി ജിനേഷ് ജയൻ (32) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 4.575 ഗ്രാം എം ഡി എം എയും ലഹരി കടത്താൻ ഉപയോഗിച്ച മോട്ടോർ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ('സ്‌പെഷ്യൽ ഡ്രൈവ്') ഭാഗമായി പുലർച്ചെ 2.30 ഓടെയായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്പെക്ടർ എസ്. ലതീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംഭവത്തിൽ എക്‌സൈസ് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
എക്‌സൈസ് ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അജിത് ആർ., രജിത്ത് കെ ആർ., സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം, രഞ്ചിത്ത് ആർ ജെ., ജിനേഷ് ആർ, ഡ്രൈവർ ആന്റോ എന്നിവരും തിരച്ചിലിലും അറസ്റ്റിലും പങ്കെടുത്തു. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.


