ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടിലെ സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു എന്ന കേസിൽ ജാമ്യം നേടിയ ശ്രുതി എന്ന പെൺകുട്ടിക്കൊപ്പമാണ് അഭിഭാഷക എത്തിയത്.
പാലക്കാട്: പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി. ജാമ്യം കിട്ടിയ കക്ഷിയെ ജയിലിൽ നിന്നിറക്കാൻ എത്തിയ അഭിഭാഷകയ്ക്ക് മർദനമേറ്റെന്ന് പരാതി. അഭിഭാഷകയായ മായാ മയൂരയാണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടിലെ സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു എന്ന കേസിൽ ജാമ്യം നേടിയ ശ്രുതി എന്ന പെൺകുട്ടിക്കൊപ്പമാണ് അഭിഭാഷക എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശ്രുതിയുടെ അമ്മയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ജയിൽ വളപ്പിൽ ഉണ്ടായിരുന്നു. ശ്രുതി വീട്ടിലേക്ക് മടങ്ങിവരണമെന്ന് അമ്മ ആവശ്യപ്പെട്ടു.
പെൺകുട്ടി ഇത് നിരസിച്ചതോടെ കൈയാങ്കളിയായി. തടയാൻ ചെന്ന അഭിഭാഷകയെ മർദിച്ചു എന്നാണ് പരാതി. കാറിന്റെ കാറ്റൂരി വിട്ടെന്ന് അഭിഭാഷക ആരോപിച്ചു. സന്ദർശകർക്ക് പ്രവേശിക്കാനുള്ള സമയം പിന്നിട്ടിട്ടും നിയമവിരുദ്ധമായി ജയിൽ വളപ്പിനുള്ളിൽ കയറി മർദിച്ചുവെന്നും ജയിൽ അധികൃതർ നോക്കി നിന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മലമ്പുഴ പൊലീസ് കേസെടുത്തു. ജില്ലാ ജഡ്ജിക്കും അഭിഭാഷക പരാതി നൽകി.
