വിഴിഞ്ഞം പദ്ധതിയിൽ വൻ അഴിമതി, എൽഡിഎഫിനും യുഡിഎഫിനും പങ്ക്; ആരോപണവുമായി പിസി ജോർജ്ജ്
മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന് താൻ കരുതുന്നില്ലെന്ന് പിസി ജോർജ്ജ് പറഞ്ഞു. എം ശിവശങ്കറിനെ ഇറച്ചി പ്രേമിയെന്ന് പിസി ജോർജ് വിമർശിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ആരോപണവുമായി പി സി ജോർജ്ജ് എംഎൽഎ. അഴിമതിയിൽ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി നിറഞ്ഞ പദ്ധതി ഉടൻ അവസാനിപ്പിക്കണമെന്നും നടത്തിപ്പുകാരനായ അദാനിയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. പല തെളിവുകളും കൈവശമുണ്ട്. ആരെയും പേര് പറഞ്ഞ് ആക്രമിക്കുന്നില്ല. അദാനിയുടെ മുന്നിൽ തലക്കുനിച്ച് നിൽക്കുന്നവരാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന് താൻ കരുതുന്നില്ലെന്ന് പിസി ജോർജ്ജ് പറഞ്ഞു. എം ശിവശങ്കറിനെ ഇറച്ചി പ്രേമിയെന്ന് പിസി ജോർജ് വിമർശിച്ചു. ശിവശങ്കർ കാണിച്ചത് വൃത്തികേടാണ്. യജമാനനെ ഒറ്റുകൊടുക്കുന്ന സ്വഭാവമാണ് ശിവശങ്കരൻ കാണിച്ചതെന്നും അദ്ദേഹം വിമർശിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മത്സരിക്കുന്നത്. തന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വരും. തെരഞ്ഞെടുപ്പുകളിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും പിസി ജോർജ്ജ് പറഞ്ഞു.