തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‍ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ്. 

മലപ്പുറം: തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‍ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു. സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അവിടെ പ്രാദേശികമായി പിന്തുണ ആവശ്യപ്പെട്ടു. പൊലീസ് നയത്തിൽ സിപിഎമ്മിനും ഭിന്നഭിപ്രായം ഉണ്ടായിടുണ്ടെന്നും അതേ അഭിപ്രായം തങ്ങള്‍ക്കും ഉണ്ടെന്നും അതുകൊണ്ട് സര്‍ക്കാരിനെ എതിര്‍ക്കണമെന്നില്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വിഡി സതീശൻ നിലപാട് തിരുത്തണം. പരസ്യമായി പറഞ്ഞില്ലെങ്കിലും ഞങ്ങളോട് എങ്കിലും തിരുത്തി പറയണം. എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ യുഡിഎഫിലെ ഏക രാഷ്ട്രീയ നേതാവാണ് സതീശൻ. വി ഡി സതീശൻ എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇത് പുതിയ നിലപാട് അല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയായശേഷം സതീശൻ എസ്‍ഡിപിഐയെ തള്ളി. 

ഈ നിലപാട് ബിജെപിക്ക് സഹായകമായി. ഒരു പഞ്ചായത്ത്‌ ഭരണം ബിജെപിക്ക് തളികയിൽ വെച്ചു കൊടുക്കുന്ന സാഹചര്യം ഉണ്ടായി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമൂഹത്തിന്‍റെ സമ്മര്‍ദത്താലാണ്. പാണക്കാട് തങ്ങൾ വരെ വോട്ട് വിഭജിച്ചു പോകുമെന്ന് പറഞ്ഞു. എന്നാൽ, സതീശൻ നേരെ തിരിച്ചാണ് പറയുന്നത്. ഇത് കോൺഗ്രസ്‌ നിലപാട് ആണോ എന്നു നേതൃത്വം പറയണം. കെസി വേണുഗോപാൽ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് പറയുന്നത്. എഐസിസി ജനറൽ സെക്രട്ടറിക്ക് മുകളിലാണോ സതീശൻ. സതീശൻ ഇങ്ങനെ പറയുന്നത് ദുരൂഹമാണ്. 

യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അവര്‍ അവകാശപ്പെടുന്നു. യുഡിഎഫ് വന്നാൽ സതീശൻ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാതിരിക്കാൻ യുഡിഎഫിന് ചുരുങ്ങിയ ഭൂരിപക്ഷമേ പാടുള്ളുവെന്നാണ് സതീശൻ കരുതുന്നത്. സതീശന്‍റെ നിലപാട് യുഡിഎഫിന് തിരിച്ചടിയാകും. എസ്‍ഡിപിഐയെ പോലെയുള്ള പട്ടികളുടെ പിന്തുണ വേണ്ടെന്ന് പറയുന്നത് അവരുടെ സാധ്യതയില്ലാതാക്കും.

ഇക്കാര്യത്തിൽ യുഡ‍ിഎഫ് ഘടകകക്ഷികള്‍ നിലപാട് പറയണം. കോണ്‍ഗ്രസിന്‍റെ പൊതു നയത്തിന് എതിരാണ് സതീശന്‍റെ നിലപാട്. മത്സരിക്കാത്ത സീറ്റുകളിൽ ഒരു സീറ്റ് ഒഴികെ മറ്റിടങ്ങളിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. യുഡിഎഫ് വേണ്ടെന്നു പറഞ്ഞിട്ടും പിന്തുണച്ചു സാഹചര്യം ഉണ്ടായിരുന്നു. ആ സാഹചര്യത്തിലേക്ക് ഇനി പോകില്ല.മറ്റു കോൺഗ്രസ്‌ നേതാക്കൾ നിലപാട് പറയട്ടെ. മഞ്ചേശ്വരത്ത് പിന്തുണ തീരുമാനിച്ചില്ല. മഞ്ചേശ്വരത്തെ കാര്യങ്ങൾ പഠിക്കണം. എൽ ഡി എഫ് കൺവീനവർ മുഖ്യമന്ത്രി എനിവർ പിന്തുണ സ്വീകരിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പിന്തുണ വേണ്ടെന്ന് പറയുന്നത് അശ്ലീലാണ്. ഞങ്ങൾ വർഗീയ പാർട്ടിയല്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

സംസ്ഥാനത് കടുത്ത ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുമ്പ് മുഖ്യമന്ത്രിയെ വിമർശിച്ചിട്ടുണ്ടെന്നും ഇപ്പോൾ അങ്ങനെ പറയാനുള്ള പ്രശ്നങ്ങളില്ലെന്നും ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല എസ്‍ഡിപിഐയുടെ ലക്ഷ്യമെന്നും സിപിഎ ലത്തീഫ് പറഞ്ഞു. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിനെതീരെ ജനകീയ മുന്നണി രൂപപ്പെട്ടിട്ടുണ്ട്. അവിടെ ആർക്കാണ് ജയസാധ്യത എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

പിന്തുണ പ്രഖ്യാപിച്ചിൽ വേണ്ടെന്ന് പറയില്ലെന്ന് എംഎ ബേബി

ഏതെങ്കിലും സംഘടനകൾ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാൽ അത് വേണ്ടെന്ന് പറയിലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച ചോദ്യത്തിലാണ് പ്രതികരണം. സംഘടനകളുടെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി പിന്തുണ സ്വീകരിക്കാൻ കഴിയില്ല. ന്യൂനപക്ഷ സംഘടനകൾ വർഗീയമായി സംഘടിച്ചാൽ അത് ആർഎസ്എസ് ഉണ്ടാക്കുന്നതുപോലെയുള്ള പ്രത്യാഘാതമല്ല ഉണ്ടാക്കുക എന്നും എം എ ബേബി വയനാട്ടിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ രാഹുൽഗാന്ധിയുടെ പരാമർശം അസംബന്ധം എന്നും എം എ ബേബി കുറ്റപ്പെടുത്തി.

YouTube video player