എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് 4 വർഷം; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 11 മണിക്ക്
പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി വന്ന നാല് വർഷങ്ങളാണ് കടന്ന് പോകുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ നിന്ന് വ്യത്യസ്തമായി നാലാം വർഷം പിണറായി വിജയൻ സർക്കാരിന്‍റേതായിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് നാല് വർഷം പിന്നിടുകയാണ്. തുടർഭരണം ലക്ഷ്യമിട്ട് മുന്നോട്ട് പോകുകയാണ് ഇടത് മുന്നണി.
പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി വന്ന നാല് വർഷങ്ങളാണ് കടന്ന് പോകുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ നിന്ന് വ്യത്യമായി നാലാം വർഷം പിണറായി വിജയൻ സർക്കാരിന്റേതായിരുന്നു. തുടർച്ചയായുള്ള മന്ത്രിമാരുടെ രാജിയിൽ ആദ്യവർഷങ്ങിൽ കളങ്കം നേരിട്ട് തുടങ്ങിയ പിണറായി സർക്കാരാണ് ഇന്ന് എതിരാളികളില്ലാത്ത രീതിയിലേക്ക് മാറിയിരിക്കുന്നത്. .2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ഇടത് മുന്നണി പിന്നിട് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്ന് യുഡിഎഫ് കോട്ടകൾ പിടിച്ചാണ് തിരിച്ച് വരുന്നത്. 19 സീറ്റും പരാജയപ്പെട്ട് കരിനിഴലിലായിരുന്നു എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ വാർഷികം.
എന്നാൽ നാലാം വാർഷകത്തിൽ പിണറായിക്ക് തുല്യൻ പിണറായി മാത്രം എന്ന നിലയിലായി. പൗരത്വനിയമഭേദഗതിക്കെതിരെ എടുത്ത നിലപാട് ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാൻ പിണറായിക്ക് കഴിഞ്ഞു. രണ്ട് പ്രളയങ്ങൾ ഇപ്പോൾ കൊറോണ ഇവ നേരിട്ട് അന്താരാഷ്ട്രനിലയിലെത്തി നിൽക്കുന്നു.
ഇതിനിടയിലും പ്രതിപക്ഷമുയർത്തിയ ചിലആരോപങ്ങൾ കരിനിഴൽ വീഴ്ത്തി. മാർക്ക് ദാന വിവാദം ഉത്തരക്കടലാസ് ചോർച്ച ഇവയൊക്കെ കൊടുങ്കാറ്റായി വന്നപ്പോഴും സർക്കാർ ഇതിനെ നിഷ്പ്രയാസം മറി കടന്നു. മാർക്ക്ദാനത്തിൽ രാജ്ഭവനിൽ നിന്നടക്കം സർക്കാരിനെ തിരിച്ചടി നേരിട്ടിട്ടും ഇത് നന്നായി ഉപയോഗിക്കുന്നതിൽ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. എന്നാൽ കിഫ്ബിയിലെ ഓഡിറ്റ് ഒളിച്ച് കളിച്ചുകളിയും സ്പ്രിംക്ലർ വിവാദവും പ്രതിപക്ഷനിലപാടുകൾ സർക്കാരിനെ പ്രതിരോധത്തിലാക്കി.
രണ്ടേകാൽ ലക്ഷം വീട് നൽകിയ ലൈഫ് പദ്ധതിയും രോഗപ്രതിരോധനത്തിന് ഇപ്പോൾ സഹായമായ ആർദ്രം പദ്ധതിയും പ്രധാനനേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ഹൈസ്പീഡ് ട്രെയിൻ ഉൾപ്പടെ സ്വപ്നപദ്ധതികൾ സാധ്യമായിട്ടില്ലെന്നതാണ് സർക്കാരിന്റ പോരായ്മ. ഇനിയുള്ള ഒരു വർഷം ഇത്തരം പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രയോഗികമല്ല. തകർന്ന് കിടക്കുന്ന കൊവിഡ് പരിസ്ഥിതിയിൽ നാടെങ്ങനെ തിരിച്ച് വരുമെന്നതായിരിക്കും ഇപ്പോഴത്തെ പ്രതിസന്ധി.
സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കൂടിയാലും സ്ഥിതി നിയന്ത്രണവിധേയമായി കൊണ്ടുപോകാം എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞാൽ ഈ ഘട്ടവും ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.