കൺസൾട്ടൻസി കരാർ മുതൽ സ്വര്‍ണക്കടത്ത് വരെ; ഇടത് മുന്നണി യോഗം 28 ന്
കൺസൾട്ടൻസി കരാറുകളിലടക്കം കടുത്ത വിമര്‍ശന സിപിഐ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്
തിരുവനന്തപുരം: ഇടത് മുന്നണി ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം ചേരും . കൺസൾട്ടൻസി കരാറുകളും സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും വലിയ വിര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിൽ കൂടിയാണ് യോഗം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സ്പ്രിംക്ലര്‍ കരാര്‍ മുതലിങ്ങോട്ട് വിവിധ കൺസൾട്ടൻസി കരാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിൽ കടുത്ത വിമര്‍ശനമാണ് സിപിഐ അടക്കമുള്ള ഘടക കക്ഷികൾ ഉന്നയിച്ചിരുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ പ്രധാനിയായിരുന്ന എം ശിവശങ്കറിനുണ്ടായിരുന്ന ബന്ധവും ഒടുവിൽ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ട സാഹചര്യവും എല്ലാം സര്‍ക്കാരിനേയും മുന്നണിയേയും പ്രതിരോധത്തിലാക്കിയെന്ന വിമർശനവും ശക്തമാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും ഓഫീസിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലും ജാഗ്രത കുറവ് ഉണ്ടായെന്ന ആക്ഷേപവും സിപിഎമ്മിനകത്തും മുന്നണി ഘടകക്ഷികളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ പുറത്ത് വന്നിട്ടുമുണ്ട്.