ആദ്യ യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്. വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.സ്വപ്ന സുരഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ വിശ്വാസ്യത  കിട്ടിയിട്ടില്ലെന്ന് എല്‍ ഡി എഫ് വിലയിരുത്തൽ.  

തിരുവനന്തപുരം;സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ മഹാറാലികള്‍ക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. വൈകീട്ട് നാല് മണിക്ക് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകൾ വിശദീകരിക്കും. മുഖ്യമന്ത്രിക്ക് പിന്തുണയുമായി പടുകൂറ്റന്‍ റാലിയാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായാണ് ആരോപണമെന്നതിനാല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിര‌ായ ആക്രമണ ശ്രമം ആയുധമാക്കി പ്രതിപക്ഷത്തിനെതിരായ കടന്നാക്രമണമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. സ്വപ്ന സുരഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ വിശ്വാസ്യത ഒന്നും കിട്ടിയിട്ടില്ലെന്നാണ് എല്‍ ഡി എഫ് വിലയിരുത്തൽ. മുഖ്യഘടകക്ഷികള്‍ക്ക് പുറമേ മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളും രാഷ്്ട്രീയ വിശദീകരണ യോഗങ്ങളുടെ ഭാഗമാവും

'സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‍നയുടെ വാദം.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി നാളെ പരിഗണിക്കും.

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഇഡിക്ക് നൽകാൻ കോടതി ഉത്തരവ്