ശബരിമല വിവാദം പ്രചാരണ വിഷയമായിരുന്ന പന്തളം നഗരസഭയിൽ ബിജെപിക്ക് ഭരണം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം പിടിച്ചു. അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു.
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം ശക്തമായ പ്രചരണ വിഷയമായിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി പിന്തള്ളപ്പെട്ടു. എൽഡിഎഫും യു.ഡി.എഫിനും നഗരസഭയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 14 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യു.ഡി.എഫ് മുഖ്യപ്രതിപക്ഷമായി. ഒൻപത് സീറ്റ് മാത്രം നേടിയ ബി.ജെ.പിയും പ്രതിപക്ഷത്തിരിക്കും.
അതേസമയം പത്തനംതിട്ടയിലെ മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലും യു.ഡി.എഫ് ഭരണം പിടിച്ചു. അടൂരിൽ 29 സീറ്റുകളിൽ 11 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. ഏഴിടത്ത് ജയിച്ച എൽഡിഎഫും മൂന്നിടത്ത് എൻഡിഎയും ജയിച്ചു. നഗരസഭ ഭരണം യു.ഡി.എഫ് ഉറപ്പിച്ചു. പത്തനംതിട്ട നഗരസഭയിൽ 33 സീറ്റിൽ കേവല ഭൂരിപക്ഷമായ 17 സീറ്റും നേടി യു.ഡി.എഫ് വിജയിച്ചു. എൽഡിഎഫ് 12 സീറ്റിൽ വിജയിച്ചു. പത്തനംതിട്ടയിൽ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. തിരുവല്ല നഗരസഭയിൽ 18 സീറ്റിൽ ജയിച്ച യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി എൽഡിഎഫ് രണ്ടാമതായി. എൻഡിഎയ്ക്ക് ഇവിടെ ഏഴ് സീറ്റാണ് നേടാനായത്.


