അരനൂറ്റാണ്ട് പിന്നിട്ട തെളിഞ്ഞ രാഷ്ട്രീയം, ആശയധാരയെ മുന്നോട്ടു നയിച്ച നേതാവ്; മന്ത്രിസഭയിൽ എംവി ഗോവിന്ദനും
സിപിഎം സംഘടനാ രംഗത്ത് പ്രമുഖനായ എംവി ഗോവിന്ദൻ നിയമസഭയിലേക്കുള്ള മൂന്നാം ഊഴത്തിലാണ് മന്ത്രിയാവുന്നത്. മൊറാഴയിലെ പാർട്ടി അംഗത്തിൽ നിന്ന് സിപിഎം കേന്ദ്ര കമ്മറ്റി വരെയുള്ള രാഷ്ട്രീയ യാത്ര പടിപടിയായിരുന്നു. വിഭാഗീയത കൊടുമ്പിരി കൊണ്ട സമയത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് എംവി ഗോവിനന്ദൻ.
സിപിഎം സംഘടനാ രംഗത്ത് പ്രമുഖനായ എംവി ഗോവിന്ദൻ നിയമസഭയിലേക്കുള്ള മൂന്നാം ഊഴത്തിലാണ് മന്ത്രിയാവുന്നത്. മൊറാഴയിലെ പാർട്ടി അംഗത്തിൽ നിന്ന് സിപിഎം കേന്ദ്ര കമ്മറ്റി വരെയുള്ള രാഷ്ട്രീയ യാത്ര പടിപടിയായിരുന്നു. വിഭാഗീയത കൊടുമ്പിരി കൊണ്ട സമയത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് എംവി ഗോവിനന്ദൻ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ മൊറായ സംഭവം നടക്കുന്നത് 1940ൽ. പതിമൂന്ന് കൊല്ലമിപ്പുറം എംവി ഗോവിന്ദൻ ജനിക്കുമ്പോൾ കമ്യൂണിസ്റ്റ് കോട്ടയായി മാറിയിരുന്നു ആ നാട്. മോറാഴ ഗ്രാമീണ വായനശാലയിലിരുന്ന് വായിച്ചു തീർത്ത പുസ്കകങ്ങളാണ് ഗോവിന്ദന്റെ രാഷ്ട്രീയം പരുവപ്പെടുത്തിയത്.
പരിയാരം ഇരിങ്ങൽ യുപി സ്കൂളിലെ കായികാധ്യാപകൻ ജോലി രാജിവച്ച് ജനങ്ങൾക്കിടയിലേക്കിറങ്ങി. 70-ൽ പാർട്ടി അംഗമായി. അടിയന്തരാവസ്ഥാ കാലത്ത് കൊടിയ പൊലീസ് പീഡനം. നാല് മാസം ജയിൽ വാസം. ഡിവൈഎഫ്ഐ-യുടെ പ്രഥമ പ്രസിഡന്റും. പിന്നീട് സെക്രട്ടറിയുമായി. സംസ്ഥാനമൊട്ടാകെ മനുഷ്യച്ചങ്ങല തീർക്കൽ, കളക്ടറേറ്റ് വളയൽ എന്നിങ്ങനെ കേരളം കേട്ടിട്ടില്ലാത്ത സമര രീതികൾ ഗോവിന്ദന്റെ ചന്തകളായിരുന്നു.
ബദൽ രേഖയെ ചൊല്ലി പാർട്ടിക്കുള്ളിലെ ആശയ സമരം കൊടുമ്പിരി കൊണ്ട് എംവിആറിനെ പുറത്താക്കിയ കാലത്ത് രാഷ്ട്രീയം മതിയാക്കിയാലോ എന്ന് എംവി ഗോവിന്ദൻ ആലോചിച്ചിരുന്നത്രേ. എന്നാൽ 2000 ത്തിന് ശേഷം സിപിഎമ്മിൽ വിഭാഗീയത ആളിക്കത്തി നിന്ന നാളിൽ പിണറായിക്കൊപ്പം പാർട്ടിയെ ഉറപ്പിച്ചുനിർത്താൻ ഗോവിന്ദൻ പണിയെടുത്തു.
സംഘടന പ്രശ്നങ്ങൾ തീർക്കാൻ എറണാകുളം ജില്ലാ സെക്രട്ടറിയായി. 2002 മുതല്‍ 2006 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. അന്ന് അക്രമരാഷ്ട്രീയത്തിന്റെ പഴി കേൾക്കാതെ നാട് സമാധാനം ശ്വസിച്ചു. ഇഎംഎസ്, ഗോവിന്ദപ്പിള്ള എന്നിങ്ങനെയുള്ള ആചാര്യർക്ക് ശേഷം പാർട്ടിയുടെ ആശയധാരയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നേതൃസ്ഥാനം മാഷ് ഏറ്റെടുത്തു. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി. ഈ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ലൈൻ വിട്ടൊരു പ്രസംഗം വിവാദമായി.
ഇന്ത്യൻ സാഹചര്യത്തിൽ ഇനി വൈരുദ്യാത്മക ഭൗതികവാദം നടപ്പില്ലെന്ന പ്രസംഗം പാർട്ടിക്കകത്ത് വലിയ പുകിലുണ്ടാക്കി. വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പറഞ്ഞാണ് മാഷ് തടിയൂരിയത്. 1996 മുതൽ 2006 വരെ പത്ത് കൊല്ലം തളിപ്പറമ്പിൽ നിന്നു തന്നെ എംഎൽഎആയിരുന്നു. ഭാര്യ പികെ ശ്യാമളയും സജീവമായി രാഷ്ട്രീയത്തിലുണ്ട്. അര നൂറ്റാണ്ടിലേറെയുള്ള പൊതു ജീവിതത്തിൽ അഴിമതി കറ പുരാളാതിരിക്കാൻ എന്നും ശ്രദ്ധിച്ചു എന്നതാണ് ഗോവിന്ദൻ മാഷുടെ പ്ലസ് പോയിന്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona