നിയമസഭ കൈയാങ്കളി കേസിൽ അഡ്വ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളോട് നാളെ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. നാളെ കേസ് പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് സന്തോഷ് കുമാർ ഹാജരാകും. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിലും സന്തോഷാണ് പബ്ലിക് പ്രോസിക്യൂട്ടർ.
കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്നാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ പ്രതികളാണ്. ഈ കേസിൽ സാക്ഷിവിസ്താരം നാളെ തിരുവനന്തപുരം സി ജെ എം കോടതിയിൽ നടക്കാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായത്. എല്ലാ പ്രതികളും നാളെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
