തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽപെട്ട സ്ഥലത്തായതിനാൽ വീടിന് തദ്ദേശസ്ഥാപനത്തിൽ നിന്ന് നമ്പർ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. സുബ്രമണ്യനെ വീടിനടുത്തുള്ള കെട്ടിടത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അരൂർ: ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന് പഞ്ചായത്ത് നമ്പർ ലഭിക്കാൻ വൈകുന്നതിൽ മനംനൊന്ത് വയോധികനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി. അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യനെയാണ് (72) വീടിനടുത്തുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽപെട്ട സ്ഥലത്തായതിനാൽ വീടിന് തദ്ദേശസ്ഥാപനത്തിൽ നിന്ന് നമ്പർ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. വീട്ടുനമ്പർ ഇല്ലാത്തതിനെ തുടർന്ന് ലൈഫ് പദ്ധതി പ്രകാരം ലഭിക്കേണ്ട അവസാന ഗഡു തുകയും ഇദ്ദേഹത്തിന് മുടങ്ങി. കടബാധ്യതകൾക്കും പ്രതിസന്ധികൾക്കുമിടയിൽ വീട് പൂർത്തിയാക്കാൻ കഴിയാത്തതിൽ സുബ്രമണ്യൻ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൂടാതെ വാർധക്യസഹജമായ അസുഖങ്ങളും ഇതിനിടെ ഭാര്യയ്ക്ക് അപകടം സംഭവിച്ചതും സുബ്രമണ്യനെ മാനസികമായി ഏറെ തളർത്തിയിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056



