മുഖ്യമന്ത്രി ആരോപണ വിധേയനായ കേസ് വിജിലന്‍സ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും അനില്‍ അക്കര പറഞ്ഞു.

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് കേസിലെ പരാതിക്കാരനും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത് ആദ്യ നടപടി മാത്രമാണെന്ന് അനില്‍ അക്കര ന്യൂസ് അവറില്‍ പറഞ്ഞു. മുഖ്യമന്ത്രി ആരോപണ വിധേയനായ കേസ് വിജിലന്‍സ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍. കേസിൽ മുൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്. യൂണിടാക്കിന് കരാർ ലഭിക്കാൻ ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപെടലുകൾ കണ്ടെത്തുകയാണ് ഉദ്ദേശം. ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു.എ.ഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസന്‍റിനെ കൊണ്ടുവരുന്നതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളുടെ ചാറ്റുകളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം.രവീന്ദ്രനെക്കുറിച്ചും ഇതിൽ പരാമ‍ർശമുണ്ട്.

ലൈഫ് മിഷൻ കോഴയിടപാടിൽ ഒന്നുമറിഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി എം മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് യുവി ജോസിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. കസ്റ്റഡിയിലുളള ശിവശങ്കറുമായി ഒരുമിച്ചുരുത്തി വ്യക്തതവരുത്താനായിരുന്നു ഈ നീക്കം. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യു വി ജോസിൽ നിന്ന് വിവരങ്ങൾ തേടി ശിവശങ്കറെക്കൊണ്ട് വരും ദിവസങ്ങളിൽ കാര്യങ്ങൾ പറയിപ്പിക്കാനാണ് ശ്രമം. 

ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റാണ് പുറത്തുവന്നത്. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്‍റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്ക‍ർ സ്വപ്നയോട് നി‍ർദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്‍റെ മാതൃകയും ശിവശങ്ക‍ർ നൽകുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്‍റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്‍റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്.