ലൈഫ് മനുഷ്യത്വപരമായ പദ്ധതി, വകുപ്പുകൾ നിലനിൽക്കില്ല, ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്: സർക്കാർ
വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ് എഫ്.സി.ആർ.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
കൊച്ചി: ലൈഫ് മിഷൻ പദ്ധതി മനുഷ്യത്വപരമായ പദ്ധതിയാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് സിബിഐ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ല. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുള്ളത് കൊണ്ടാണ് ഹർജി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണ്. വിജിലൻസ് ആ നിലയ്ക്ക് കേസ് അന്വേഷിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.
ഹൈക്കോടതിയിലാണ് സർക്കാർ ഈ നിലപാട് ഉന്നയിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ് എഫ്.സി.ആർ.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടുകളിൽ സംസ്ഥാന സർക്കാരിന് ബന്ധം ഇല്ലെന്നാണ് ഇന്ന് സർക്കാർ കോടതിയിൽ പറഞ്ഞത്. വടക്കാഞ്ചേരിയിലുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തത്. റെഡ് ക്രെസന്റാണ് യൂണിടാകിനെ നിയമിച്ചത്. സർക്കാർ ഭൂമി നൽകുക മാത്രമാണ് ചെയ്തത്. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്. റെഡ് ക്രെസന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ൻ വെഞ്ച്വേർസിനും പണം നൽകിയത്.