Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ അഴിമതി കേസ്; എം ശിവശങ്കറിനെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത് സിബിഐ

കൊച്ചി സിബിഐ ഓഫീസിലെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങിയ എം ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Life mission case interrogation of m sivashankar completed
Author
First Published Oct 6, 2022, 6:50 PM IST

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചി സിബിഐ ഓഫീസിലെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങിയ എം ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് സിബിഐയുടെ ചോദ്യം ചെയ്യൽ. ലൈഫ് മിഷന്‍റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. തന്‍റെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണ൦ ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്തത്. ഈ കേസിൽ ആദ്യമായാണ് ശിവശങ്കർ സിബിഐക്ക് മുന്നിൽ ഹാജരായത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി  സ്വപ്ന സുരേഷ്,  സന്ദീപ് നായ‍ര്‍ എന്നിവരടക്കം ലൈഫ് മിഷൻ അഴിമതി കേസിലും പ്രതിയാണ്. സ്വപ്നയെയു൦, സരിത്തിനെയു൦ നേരത്തെ സിബിഐ ചോദ്യ൦ ചെയ്തിരുന്നു.  ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നുവെന്നും  സ്വപ്ന സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നീക്കം. ഈ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സ൦സ്ഥാന സ൪ക്കാ൪ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios