എഫ്ഐആര്‍ റദ്ദാക്കുന്ന കാര്യത്തിൽ വാദം തുടരുമെന്ന് മാത്രമാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളതെന്ന് അനിൽ അക്കര 

തിരുവനന്തപുരം/ തൃശ്ശൂര്‍: ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധി സര്‍ക്കാരിന്‍റെ ആത്യന്തികമായ വിജയമല്ലെന്ന് പ്രതിപക്ഷം. എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred

ലൈഫ് മിഷനെ പ്രതിയാക്കുന്നതിൽ രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിക്കുക മാത്രമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചെയ്തിട്ടുള്ളത്. അഴിമതി എങ്ങനെ നടന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഘട്ടത്തിൽ അത് തെളിയും. പ്രതീക്ഷിച്ച വിധിയാണ് വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അനില്‍ അക്കര എംഎൽഎ പറഞ്ഞു. 

സിബിഐ അന്വേഷണത്തിന് താൽകാലിക സ്റ്റേ മാത്രമാണെന്നും കോടതിയുടേയും നിയമസംവിധാനത്തിന്‍റെ നടത്തിപ്പിനെയും കുറിച്ച് ശുഭ പ്രതീക്ഷയുണ്ടെന്നുമാണ് ടിഎൻ പ്രതാപന്‍റെ പ്രതികരണം. അഴിമതി ആരോപണത്തിൽ നിന്ന് സര്‍ക്കാര്‍ മുക്തരായിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു. 

ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാൽ യുണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം.

ജസ്റ്റിസ് വി ജി അരുണിന്‍റെ സിംഗിൾ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. സുപ്രിംകോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റര്‍ ജനറൽ അഡ്വ . കെവി വിശ്വനാഥനെ ഓൺലൈനായി എത്തിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്. സര്‍ക്കാരിന് വലിയ ആശ്വസമാണ് ഹൈക്കോടതി വിധി.