മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെയും സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെയും വാട്സ്ആപ്പ് ചാറ്റുകളാണ് ശേഖരിക്കുന്നത്.

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെയും സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെയും വാട്സ്ആപ്പ് ചാറ്റുകളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കെ ഫോൺ, സ്മാർട് സിറ്റി അടക്കം സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതികൾക്ക് കൈമാറിയെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തല്‍. സ്മാർട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ ശിവശങ്കറിന്‍റെ അറിവോടെ സ്വപ്ന പല ഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ് ആപ് ചാറ്റുകൾ കിട്ടിയിട്ടുണ്ടെന്നും ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക്കിന് വിവരങ്ങൾ കൈമാറുന്നതിനായിരുന്നു ഇതിൽ പലതും. ശിവശങ്കറിന്‍റെ ദുരൂഹമായ ഇടപാടുകളാണ് ഇതുവഴി തെളിയുന്നതെന്നും ഇഡിയുടെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.