'മനസ്സോടിത്തിരി മണ്ണ്'; ഭൂരഹിതർക്ക് ഭൂമി കണ്ടെത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി എം വി ഗോവിന്ദൻ
ഭവനരഹിതരായവർക്ക് സന്നദ്ധരായ സ്വകാര്യ വ്യക്തികളുടെ പിന്തുണ ഉറപ്പാക്കിയാണ് 'മനസ്സോടിത്തിരി മണ്ണ്' ക്യാംപെയ്ന് സംസ്ഥാന സർക്കാർ തുടക്കമിടുന്നത്.
കൊച്ചി: ലൈഫ് മിഷൻ മൂന്നാം ഘട്ട പദ്ധതിയായ 'മനസ്സോടിത്തിരി മണ്ണിന് തുടക്കം. ഭൂരഹിതർക്ക് ഭൂമി കണ്ടെത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മന്ത്രി എം വി ഗോവിന്ദൻ നിർവ്വഹിച്ചു. സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തതിൽ മൂന്നുവര്‍ഷംകൊണ്ട് രണ്ടരലക്ഷം പേര്‍ക്ക് ഭൂമിയോ ഭൂമിയുടെ വിലയോ നല്‍കാനാണ് പദ്ധതിയുടെ ലക്ഷ്യം.
ഭവനരഹിതരായവർക്ക് സന്നദ്ധരായ സ്വകാര്യ വ്യക്തികളുടെ പിന്തുണ ഉറപ്പാക്കിയാണ് 'മനസ്സോടിത്തിരി മണ്ണ്' ക്യാംപെയ്ന് സംസ്ഥാന സർക്കാർ തുടക്കമിടുന്നത്. ഇത് വരെ ലഭിച്ചത് 1060 സെന്‍റ് ഭൂമിയാണ്. പദ്ധതി പൂർത്തികരിക്കാൻ 7500 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ.
ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി. സമീര്‍ എന്നിവരില്‍നിന്ന് മന്ത്രി സ്വീകരിച്ചു.. 1000 ഗുണഭോക്താക്കള്‍ക്കായി 25 കോടി രൂപയാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കുക. പ്രവാസിയായ പൂങ്കുഴിയില്‍ പി .ബി. സമീര്‍ കോതമംഗലത്ത് 50 സെന്റ് സ്ഥലം കൈമാറി.
പദ്ധതിക്ക് ആശംസ അറിയിക്കാൻ നടൻ വിനായകനുമെത്തി. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, പൊതുജനങ്ങള്‍ തുടങ്ങി പ്രവാസികളുടെ വരെ പിന്തുണയാണ് സർക്കാർ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.