കഴിഞ്ഞ തവണ യുഡിഎഫ് ഏഴ് സീറ്റ് എല്‍ജെഡിക്ക് നല്‍കിയിരുന്നു. ഇടതുമുന്നണിയോട് അതില്‍ കുറഞ്ഞൊരു വിലപേശലിന് എല്‍ജെഡിയില്ല. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍‌ തിരുവനന്തപുരം അടക്കം ഏഴ് സീറ്റ് വേണമെന്ന ആവശ്യവുമായി ലോക് താന്ത്രിക് ജനതാദൾ. വടകര ഉൾപ്പെടെയുളള മണ്ഡലങ്ങൾ നൽകാൻ എൽഡിഎഫിൽ ധാരണയായെന്നാണ് എൽജെഡി നേതാക്കൾ നൽകുന്ന സൂചന. 2010, 2016 നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം നിന്ന എല്‍ജെ‍ഡി വീണ്ടും ഇടത്തോട്ട് ചാഞ്ഞ തെരെഞ്ഞെടുപ്പാണിത്.

കഴിഞ്ഞ തവണ യുഡിഎഫ് ഏഴ് സീറ്റ് എല്‍ജെഡിക്ക് നല്‍കിയിരുന്നു. ഇടതുമുന്നണിയോട് അതില്‍ കുറഞ്ഞൊരു വിലപേശലിന് എല്‍ജെഡിയില്ല. 2005 ല്‍ ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ എട്ട് സീറ്റാണ് കിട്ടിയത്. തിരിച്ചുവരവില്‍ മുന്നണി നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് എല്‍ജെഡി നേതൃത്ത്വം.

വടകര സീറ്റില്‍ ജെഡിഎസ് അവകാശവാദവുമായിരംഗത്തുണ്ട്. ഇരുമുന്നണികളിലായപ്പോഴും എല്‍ജെഡി കളത്തില്‍ ഇറങ്ങിയ മണ്ഡലമാണ് വടകര. ആ നിലക്ക് വടകര പാര്‍ട്ടിക്ക് തന്നെ കിട്ടുമെന്ന് എല്‍ജെഡിക്ക് ഏതാണ്ട് ഉറപ്പാണ് .കോഴിക്കോട് ജില്ലയില്‍ സൗത്തോ, തിരുവമ്പാടിയോ എല്‍ജെഡി ആവശ്യപ്പെടും. ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.പി മോഹനനുവേണ്ടി കൂത്തുപറമ്പും താല്‍പര്യമുണ്ട്. 

അരൂരോ കായംകുളമോ ആവശ്യപ്പെടുന്നത് ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസിനെ മത്സരിപ്പിക്കാനാണ്. തിരുവന്തപുരത്ത് മുന്‍ മന്ത്രി കെ.സുരേന്ദ്രന്‍പിള്ള, കോവളത്ത് റൂഫസ് ഡാനിയേല്‍ എന്നിവരേയും മത്സരിപ്പിക്കണമെന്ന കണക്കുകൂട്ടലിലാണ് എല്‍ജെഡി നേതൃത്ത്വം.