LJD : ലോക് താന്ത്രിക് ദളിലെ നാല് നേതാക്കൾക്കെതിരെ നടപടി, വി സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തു
നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ (M V Shreyams Kumar) നാല് പേർക്കെതിരെയും നടപടിയെടുത്തത്.
തിരുവനന്തപുരം: ലോക് താന്ത്രിക് ദളിലെ (Loktantrik Janata Dal) വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. വി സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിനെ സ്ഥാനത്ത് നിന്നും നീക്കി, സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ (M V Shreyams Kumar) നാല് പേർക്കെതിരെയും നടപടിയെടുത്തത്.
ഓൺലൈനായി ചേർന്ന എൽജെഡി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ മാസം 17നായിരുന്നു വിമതർ യോഗം ചേർന്ന് സംസ്ഥാന പ്രസിഡന് ശ്രേയാംസ് കുമാറിനെതിരെ പരസ്യ നിലപാടെടുത്തത്. തുടർന്ന് ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ വിമതരോട് വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ നേതാക്കൾ തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേക്ക് എത്തിയത്.
എൽജെഡി പിളർപ്പിന്‍റെ വക്കിൽ; ഇന്ന് നിര്‍ണ്ണായക യോഗം, ഇടത് നേതൃത്വത്തെ കണ്ട് വിമതര്‍
എന്നാൽ നടപടിയെ തള്ളി സുരേന്ദ്രൻ പിള്ള രംഗത്തെത്തി. തങ്ങളെ സസ്പെൻഡ് ചെയ്യാൻ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷൻ ശരത് യാദവാണെന്നുമാണ് നടപടികളോട് സുരേന്ദ്രൻ പിള്ളയുടെ പ്രതികരണം. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഉടൻ കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.
വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ്; മറുപടി തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടരാമെന്ന് ശ്രേയാംസ് കുമാർ