40 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ബാങ്ക് അന്വേഷണം നടത്തുന്നതായും ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കൊച്ചി മേഖല ഓഫീസിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ തുടരുന്നു.
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വൻ വായ്പ തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ പ്രധാനി ജെന്നി വർഗീസ്. ഇയാൾക്ക് നഗരത്തിലെ പ്രമുഖ ബാങ്കുകളുമായി ഉണ്ടായിരുന്നത് ആഴമേറിയ ബന്ധം. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചില ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തതും ഇപ്പോൾ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ജെന്നി വർഗീസ് തന്നെയാണ്. ബിഗ് കസ്റ്റമർ എന്നാണ് ഇയാൾക്ക് ഒരുപറ്റം ബാങ്ക് ഉദ്യോഗസ്ഥർ നൽകുന്ന വിശേഷണം. 40 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ബാങ്ക് അന്വേഷണം നടത്തുന്നതായും ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കൊച്ചി മേഖല ഓഫീസിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ തുടരുന്നു.
സിബിൽ സ്കോറിൽ പ്രശ്നങ്ങളുള്ള ഹതഭാഗ്യരെ കണ്ടെത്തി അവർക്ക് ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകി പ്രമാണങ്ങൾ കൈക്കലാക്കുകയും തുടർന്ന് ഈ പ്രമാണങ്ങൾ ഈട് നൽകി കോടികളുടെ ബിസിനസ് വായ്പ എടുക്കുകയും ചെയ്യാൻ ജെന്നി വർഗീസ് എന്ന 52 കാരന് ഇത്ര എളുപ്പത്തിൽ സാധിച്ചത് എങ്ങനെ? വൻതോതിൽ ബിസിനസ് വായ്പകൾ എടുക്കുന്ന മറ്റു ഇടപാടുകാരെ പോലെ മാത്രമായിരുന്നോ ബാങ്കുകൾക്ക് ജെന്നി വർഗീസ്? അല്ലേ അല്ലേന്നാണ് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കോലഞ്ചേരിയിലെ കോൺഗ്രസ് നേതാവായ എൽദോ പോളിന്റെ പരാതിയിൽ കോടതി നിർദ്ദേശാനുസരണം കേസ് എടുത്ത പുത്തൻ കുരിശ് പൊലീസ് രണ്ട് പേരെയായിരുന്നു കേസിൽ പ്രതികളായി ചേർത്തത്. ഒന്നാം പ്രതിയായി ജെന്നി വർഗീസ്, രണ്ടാം പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സീനിയർ മാനേജർ ഷിബു ജേക്കബ്. തട്ടിപ്പിൽ ഇരുവരുടെയും പങ്കാളിത്തത്തെ കുറിച്ച് കോലഞ്ചേരി ജെഎഫ്‍സിഎം കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു:
"ഒന്നാം പ്രതി ജന്നി വര്‍ഗ്ഗീസിനും രണ്ടാം പ്രതിയും ബാങ്ക് ഓഫ് മാഹാരാഷ്ട്ര സോണല്‍ മാനേജറുമായ ഷിജു ജേക്കബും ആവലാതിക്കാരനെ ചതി ചെയ്ത് അന്യായ ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി ഒരു കോടി രൂപ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയില്‍ നിന്നും ലോണ്‍ ശരാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുദ്രപത്രവും ബ്ളാങ്ക് ചെക്കും വാങ്ങി ഒപ്പ് വ്യാജമായി ഇട്ട് വ്യാജ ഗ്യാരണ്ടി എഗ്രിമെന്‍റ് നിര്‍മിച്ച് ആയത് അസ്സല്‍ ആണെന്ന് കാണിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ബ്രാഞ്ചില്‍ സമര്‍പ്പിച്ച് ആവലാതിക്കാരന്‍ അറിയാതെ 30 കോടി രൂപ ലോണ്‍ എടുത്ത് തിരിച്ചടവ് മുടക്കി 30 കോടി രൂപയുടെ ബാധ്യത വരുത്തി കോടി രൂപയുടെ ജപ്തി നടപപടികള്‍ക്കിടയാക്കി പ്രതികള്‍ ആവലാതിക്കാരനെ ചതി ചെയ്തു എന്ന് അന്വേഷണത്തില്‍ അറിവാകുന്നു."
തീർന്നില്ല, പൊലീസ് ഇതുവരെ രജിസ്റ്റർ കേസുകളിൽ മുഖ്യപ്രതിസ്ഥാനത്തുള്ള ജനീ വർഗീസിനെ ബാങ്ക് ഓഫ് മഹാരാഷ്ട്രീയുമായി ഉണ്ടായിരുന്ന ബന്ധത്തിൻ്റെ ഏറ്റവും ശക്തമായ ഒരു തെളിവുകൂടി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോലഞ്ചേരി ശാഖ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ജെന്നി വർഗീസിന്‍റെ ചിത്രം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ജെന്നി വർഗീസ് ബിഗ് കസ്റ്റമർ ആയിരുന്നതിനാലാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത് എന്നായിരുന്നു ബാങ്ക് മാനേജറുടെ വിചിത്ര വാദം.
വിശദീകരണവുമായി ജെന്നി വർഗീസ്
ജാമ്യക്കാരും ബാങ്ക് ഉദ്യോഗസ്ഥരും അറിഞ്ഞുതന്നെയാണ് താൻ ബിസിനസ് വായ്പകൾ എടുത്തതെന്ന് കൊച്ചി കേന്ദ്രീകരിച്ചുള്ള വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ ജെന്നി വർഗീസ്. രണ്ട് ബാങ്കുകൾ ഒഴികെ കൊച്ചിയിലെ പല പ്രമുഖ ബാങ്കുകളും ഈ ഇടപാടിന്റെ ഭാഗമായി തന്നിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്നും ജെന്നി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 350 കോടിയോളം രൂപയുടെ വായ്പ ബാധ്യത തനിക്കുണ്ട്. ഇതിൽ 200 കോടിയിലേറെ രൂപയും തന്നിൽ നിന്ന് സഹായം പറ്റിയ ആളുകൾ തിരികെ നൽകാനുള്ളതാണ് എന്നും ജെന്നി പറയുന്നു.

