കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ മത്സരിക്കുക. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിക്കുന്നത്.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർത്ഥിയാകും. കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ മത്സരിക്കുക. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2020 ൽ ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നതാണ്. ഫലം വന്നപ്പോൾ ഒരു വോട്ടുപോലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയത് സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി. പിന്നാലെ ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് സിപിഎം പിരിച്ച് വിട്ടിരുന്നു.