Asianet News MalayalamAsianet News Malayalam

'നേതൃമാറ്റം ഇപ്പോഴില്ല, തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കും', താരിഖ് അൻവർ കെപിസിസിയിൽ

'രാഹുൽ ഗാന്ധിയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ, കേരളത്തിൽ കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കൂ', എന്നൊക്കെയുള്ള പോസ്റ്ററുകൾ താരിഖ് അൻവർ വന്ന ദിവസം കെപിസിസിയ്ക്ക് മുന്നിൽ പൊങ്ങി. മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരിഖ് അൻവർ കെപിസിസിയിൽ എത്തിയിരിക്കുന്നത്.

local body elections election defeat tariq anwar in kpcc
Author
Palakkad, First Published Dec 27, 2020, 12:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തദ്ദേശഭരണതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കും. അന്തിമറിപ്പോർട്ട് ഹൈക്കമാന്‍റിന് കൈമാറുമെന്നും താരിഖ് അൻവർ വ്യക്തമാക്കി. 

യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ താരിഖ് അൻവർ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും, ഇക്കാര്യം ചർച്ച നടത്താമെന്നും പറഞ്ഞു. കെപിസിസിയിൽ എത്തിയ താരിഖ് അൻവർ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുകയാണ്. നാളെ ഘടകകക്ഷി നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും. എംഎൽഎമാരെയും എംപിമാരെയും താരിഖ് അൻവർ നേരിട്ട് കാണുന്നുണ്ട്. 

മുല്ലപ്പള്ളിയുമായി രാവിലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരിഖ് അൻവർ കെപിസിസിയിൽ എത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുല്ലപ്പള്ളിയോട് പ്രതികരണം തേടിയെങ്കിലും എല്ലാ യോഗങ്ങൾക്കും ശേഷം പ്രതികരിക്കാമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ മറുപടി. 

'രാഹുൽ ഗാന്ധിയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ, കേരളത്തിൽ കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കൂ', എന്നൊക്കെയുള്ള പോസ്റ്ററുകൾ താരിഖ് അൻവർ വന്ന ദിവസം ഇന്ദിരാഭവന് മുന്നിലടക്കം പൊങ്ങിയിരുന്നു. 

തിരുവന്തപുരത്തെ പാളയത്ത് എംഎൽഎ ഹോസ്റ്റലിന് സമീപം നഗരമധ്യത്തിൽത്തന്നെ കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഗ്രൂപ്പിസത്തിനെതിരായ പോസ്റ്ററുകൾ കെപിസിസിക്ക് മുന്നിൽ വച്ചത്.  ഇതിനിടെ പത്തനംതിട്ട, തൃശ്ശൂർ ഡിസിസി ഓഫീസുകൾക്ക് മുന്നിലും കെ സുധാകരൻ അനുകൂല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലുള്ള ബോർഡുകളിൽ 'കെ സുധാകരൻ വരട്ടെ, പോരാടാൻ നമ്മൾ തയ്യാർ' എന്ന മുദ്രാവാക്യങ്ങളുമുണ്ട്. 

കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. നിയമസഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേയുള്ളൂ. ഇതിനിടെ സംസ്ഥാനനേതൃത്വത്തിൽ മാറ്റങ്ങൾ വന്നാൽ അത് തിരിച്ചടിയാകുമെന്നാണ് കേന്ദ്രനേതൃത്വം നിലപാടെടുത്തത്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനഃസംഘടന ഏങ്ങനെയാകണമെന്നതാണ് ഹൈക്കമാൻഡിനെ അലട്ടുന്ന പ്രശ്നം. എഐസിസിയുടെ മൂന്ന് സെക്രട്ടറിമാർ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനമെടുത്തിട്ടുണ്ട്.  

എന്നാൽ രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് എടുത്തേക്കുമെന്നുറപ്പാണ്. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയരും. ചില ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. നേതാക്കളുമായി ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ കൂടിക്കാഴ്ച നടത്തുന്നത്. 

വിമർശനം മുന്നിൽക്കണ്ട്, തദ്ദേശതോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മാത്രം തലയിൽ കെട്ടിവെക്കേണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യമാണ് ശക്തം. അതിനിടെയാണ് ഹസ്സന്‍റെ പ്രതിരോധം. 

അതിനിടെ തിരുവനന്തപുരത്തെ കനത്ത തോൽവിക്ക് കാരണം ഗ്രൂപ്പ് നോക്കി സീറ്റ് വീതം വെച്ചതാണെന്ന് അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പരസ്യപ്രതികരണത്തിന് വിലക്ക് നിലനിൽക്കെത്തന്നെയാണ് ഇതെല്ലാം ലംഘിച്ച് അടൂർ പ്രകാശിന്‍റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios